അൻസിബയ്ക്കെതിരെ നടപടി കടുപ്പിച്ച് 'അമ്മ'; വിഷയം ജനറൽ ബോഡി യോഗം ചർച്ച ചെയ്യുമെന്ന് സൂചന

കൊച്ചി: 'അമ്മ'യ്ക്കുള്ളിലെ പുരുഷാധിപത്യ പ്രവണതകളെയും ആഭ്യന്തര തർക്കങ്ങളെയും പരസ്യമായി ചോദ്യം ചെയ്ത നടി അൻസിബ ഹസ്സനെതിരെ നടപടി കടുപ്പിച്ച് സംഘടന. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രതികരിച്ചെന്ന് ആരോപിച്ച് അൻസിബക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. കാരണം കാണിക്കൽ നോട്ടീസിൽ നടി അൻസിബ ഹസ്സൻ വിശദീകരണം നൽകാത്ത വിഷയം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡിയിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.
വെള്ളിയാഴ്ച ചേർന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ചർച്ചക്കെടുത്തില്ല. പകരം ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന ജനറൽ ബോഡി യോഗം ഈ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന. കാരണം കാണിക്കൽ നോട്ടീസിൽ 17-നകം മറുപടി നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
എന്നാൽ 'അമ്മ'യുടെ നോട്ടീസുമായി സഹകരിക്കില്ലെന്നും അന്യായമായ നടപടികൾ സ്വീകരിക്കുന്ന ഭരണസമിതിക്ക് മുന്നിൽ വിശദീകരണം നൽകേണ്ടതില്ലെന്നുമാണ് അൻസിബയുടെ നിലപാട്. താൻ സംഘടനയ്ക്കുള്ളിൽ ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാകാത്തവരാണ് അച്ചടക്കത്തിന്റെ പേരിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് താരം വ്യക്തമാക്കുന്നു.
വിവാദങ്ങൾക്ക് പിന്നാലെ അൻസിബ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് അൻസിബയുടെ രാജിയെന്ന് സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോൻ ചൂണ്ടിക്കാട്ടിയെങ്കിലും, ടിനി ടോമിന്റെ ഭാഗത്തുനിന്നുണ്ടായ നിരന്തരമായ വേട്ടയാടലും മാനസിക പീഡനവുമാണ് തന്നെ രാജിയിലേക്ക് നയിച്ചതെന്ന് അൻസിബ പിന്നീട് തുറന്നടിക്കുകയായിരുന്നു.










0 comments