കരിഞ്ചന്തയിൽ വിൽപ്പന 24 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി

കണ്ണൂർ കരിഞ്ചന്തയിൽ വിൽക്കാൻ കൊണ്ടുപോകുകയായിരുന്ന 24 കുറ്റി പാചക വാതക സിലിണ്ടറുകൾ കണ്ണപുരത്തുനിന്ന് പിടികൂടി. അഗ്നി ഗ്യാസ് ഏജൻസി വിതരണസ്ഥാപനത്തിന്റെ വാഹനത്തിൽനിന്നാണ് കണ്ണപുരം- ഇരിണാവ് റോഡിന് സമീപത്തുനിന്ന് ജില്ലാ സപ്ലൈ ഓഫീസർ എൻ കെ ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പാചകവാതക സിലിണ്ടറുകൾ ബുക്കിങ് ക്രമം മറികടന്നും മറ്റും കൂടിയ വിലയ്‌ക്ക് നൽകുന്നുവെന്നെ പരാതിയിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. താലൂക്ക് സപ്ലൈ ഓഫീസർ ജെ എം സ്മിത, റേഷനിങ് ഇൻസ്പെക്ടർമാരായ പി വി വിനോദ് കുമാർ, കെ റിജേഷ്, സി രാജീവൻ, വൈ റോബെർട്ട് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു. കർശന പരിശോധന വരും ദിവസങ്ങളിലും തുടരും. നിലവിൽ പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് കണക്ഷൻ വീടുകളിൽ ഉപയോഗിക്കുന്നവർ അവരുടെ ഗാർഹിക ഗ്യാസ് സിലിണ്ടറുകൾ ഗ്യാസ് ഏജൻസി വഴി തിരികെ നൽകണം. തിരികെ നൽകാത്ത ഉപഭോക്താക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.









0 comments