പ്ലീഡർ നിയമനം വിവാദത്തിൽ; നിയമനത്തിന് 10 മുതൽ 15 ലക്ഷം വരെ

കൊച്ചി: യുഡിഎഫ് സർക്കാർ അധികാരമേറ്റശേഷം നടത്തിയ ഗവ. പ്ലീഡർ നിയമനങ്ങളിൽ ലക്ഷങ്ങളുടെ കോഴയിടപാടെന്ന് ആക്ഷേപം. നിയമമന്ത്രികൂടിയായ മുഖ്യമന്ത്രി വി ഡി സതീശന്റെ താൽപ്പര്യപ്രകാരം നടത്തുന്ന നിയമനങ്ങൾക്കെതിരെ കോൺഗ്രസ്, ലീഗ് അഭിഭാഷക സംഘടനകൾ രംഗത്തുവന്നു.
ഘടകകക്ഷികൾക്ക് അർഹമായത് നിഷേധിക്കുന്നുവെന്നാണ് പരാതി. ലീഗിനെ തഴഞ്ഞ് ജമാഅത്തെ ഇസ്ലാമിക്ക് പ്ലീഡർസ്ഥാനം നൽകിയതിലും എതിർപ്പുണ്ട്. പ്ലീഡർ നിയമനത്തിന് 10മുതൽ 15ലക്ഷംവരെ ആവശ്യപ്പെട്ടെന്നാണ് ആക്ഷേപം. സ്‌പെഷ്യൽ ഗവ. പ്ലീഡർ, സീനിയർ ഗവ. പ്ലീഡർ, പ്ലീഡർ തസ്തികകളിലേക്ക് കോൺഗ്രസ് അഭിഭാഷക സംഘടനയായ ലോയേഴ്സ് കോൺഗ്രസിനെയും ലീഗിന്റെ ലോയേഴ്സ് ഫോറത്തേയും തഴഞ്ഞെന്നാണ് പ്രധാന പരാതി.
സംഘടനാബന്ധമില്ലാത്തവരും ബിജെപി അനുഭാവികളും അനഭിമതരും അയോഗ്യരും നിയമിക്കപ്പെട്ടു. സംഘടനകൾ നൽകിയ പട്ടിക തഴഞ്ഞുവെന്ന ആക്ഷേപവുമായി ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ പി കെ അബ്ദുറഹ്മാൻ കെപിസിസി പ്രസിഡന്റിനും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനും പരാതി നൽകി.
10 വർഷത്തിലേറെയായി പ്രാക്-ട്രീസ് നടത്താത്ത അഭിഭാഷകയെയും യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെയും പ്ലീഡർമാരാക്കിയതിൽ അതൃപ്തിയുണ്ട്. ഏഴുവർഷത്തെ പ്രാക്‌ടീസും ഹെെക്കോടതിയിൽ മൂന്നുവർഷത്തെ പ്രാക്‌ടീസും വേണമെന്ന വ്യവസ്ഥപോലും അവഗണിച്ചു. കേന്ദ്രസർക്കാർ സ്റ്റാൻഡിങ് കോൺസലും ബിജെപി നേതാവ് വി മുരളീധരന്റെ അടുപ്പക്കാരനുമായ അഭിഭാഷകനെയും പരിഗണിച്ചിരുന്നു. എതിർപ്പുയർന്നപ്പോൾ ഒഴിവാക്കി. സ്റ്റേറ്റ് അറ്റോർണി നിയമനത്തിലും മുഖ്യമന്ത്രി മുന്നണിതാൽപ്പര്യം ആരാഞ്ഞില്ലെന്ന് പരാതിയുണ്ട്. തർക്കം തുടരുന്നതിനാൽ, 140 ഒഴിവുകളിൽ ഇതുവരെ നിയമിച്ചത് 80പേരെമാത്രമാണ്.
മുസ്ലിംലീഗ് 40 പ്ലീഡർസ്ഥാനം പ്രതിക്ഷിച്ചിരുന്നെങ്കിലും ലഭിച്ചത് ഒമ്പതെണ്ണമാണ്. അതിൽ രണ്ടുപേർ ലീഗുകാരല്ല. എംപി അഡ്വ. ഹാരിസ് ബീരാന്റെ ഓഫീസിലുള്ള അഭിഭാഷകയെയും അഡീഷണൽ അഡ്വക്കറ്റ് ജനറൽ മുഹമ്മദ് ഷായുടെ ജൂനിയറിനെയും നിയമിച്ചത് ലീഗിന്റെ വിഹിതത്തിൽനിന്നാണ്. ഇവർക്ക് ലീഗുമായോ ലോയേഴ്സ് ഫോറവുമായോ ബന്ധമില്ല. ഇതിനുപുറമെയാണ് ജമാഅത്തെ ഇസ്ലാമി അവകാശമുന്നയിച്ചിട്ടുള്ളത്.









0 comments