സ്ഥാനാർഥിക്കും തെരുവുനായയുടെ കടിയേറ്റു

കണ്ണൂർ
തെരുവുനായകളെക്കൊണ്ട് സ്ഥാനാർഥിക്കും രക്ഷയില്ല. കണ്ണൂർ കോർപ്പറേഷൻ ചാല ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി എം വി ജീനിയെയാണ് തെരുവുനായ കടിച്ചത്. പ്രചാരണത്തിനിടെ വീടുകളിൽകയറി വോട്ടഭ്യർഥിക്കുമ്പോൾ റോഡിൽ അലഞ്ഞുനടക്കുന്ന തെരുവുപട്ടികൾ പിന്നാലെ വന്നുകടിക്കുകയായിരുന്നു. കണ്ണൂർ നഗരത്തിൽ നേരത്തേതന്നെ തെരുവ് വുനായ ശല്യം രൂക്ഷമാണ്. നിരവധിപേർക്കാണ് പലയിടങ്ങളിൽനിന്ന് കടിയേറ്റത്. രൂക്ഷമായ രീതിയിൽ തെരുവുനായ ശല്യം ഉണ്ടായിട്ടും കോർപറേഷൻ ഒരു നടപടിയും എടുത്തിട്ടില്ല. കോർപറേഷൻ അനാസ്ഥയുടെ ഫലം: എൽഡിഎഫ് മുൻ മേയറുടെ ഡിവിഷനിൽപോലും ജനങ്ങൾക്ക് രക്ഷയില്ലാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് കോർപറേഷൻ സെക്രട്ടറി എം പ്രകാശൻ പറഞ്ഞു. നേരത്തേ രൂക്ഷമായ പ്രശ്നമുണ്ടായപ്പോൾപോലും കൃത്യമായ നടപടിയെടുക്കാൻ കോർപറേഷൻ തയ്യാറാവാത്തതിന്റെ ഫലമാണ് പലയിടത്തും തെരുവുനായകൾ കൂട്ടത്തോടെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നത്. മാലിന്യങ്ങൾ പൊതുസ്ഥലത്ത് കിടക്കുന്നതും തെരുവുനായകൾ പെരുകാൻ കാരണമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ എബിസി പദ്ധതിയോട് സഹകരിക്കാനോ തെരുവുനായകൾക്ക് സുപ്രിം കോടതി നിർദേശപ്രകാരം ഷെൽട്ടറൊരുക്കാനും കോർപറേഷൻ തയ്യാറാകാത്തതിന്റെ ഫലമാണ് തെരുവുനായ ശല്യം രൂക്ഷമാകാൻ കാരണമെന്നും എം പ്രകാശൻ പറഞ്ഞു.










0 comments