കേരളത്തിൽ മഴക്കുറവ്: വറ്റിവരണ്ട് തമിഴ്നാട്; ഓണവിപണിയിൽ വലിയ ആശങ്ക

ഇടുക്കി: കേരളത്തിൽ മഴക്കുറവ് പല വിധത്തിൽ പ്രതിസന്ധി സൃഷ്ടിക്കവെ തമിഴ്നാട്ടിലും കർഷകരെ സാരമായി അത് ബാധിച്ചുതുടങ്ങിയിരിക്കുന്നു. ഓണം വിപണിയാണ് വലിയ തോതിൽ ഇതോടെ ആശങ്കയിലായിരിക്കുന്നത്.. വലിയ തോതിൽ മഴ ലഭിച്ചില്ലെങ്കിൽ പച്ചക്കറി, പൂ കൃഷികളുടെ ഉൽപാദനം വൻ തോതിൽ കുറയുമെന്ന് തമിഴ് കർഷകർ പറയുന്നു.ഇവിടങ്ങളിലുള്ള പ്രദേശങ്ങളിൽ കൃഷിക്കുള്ള ജലം മുല്ലപ്പെരിയാർ ഡാമിൽ നിന്നാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് സാരമായി കുറഞ്ഞതോടെ തമിഴ്നാട് എടുക്കുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞു.
കമ്പം ജില്ലയിലെ തോടുകളും ചെക്ക് ഡാമുകളും പൂർണമായി വറ്റിവരണ്ടു. കമ്പം, തേനി, മധുര ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് ഏക്കർ സ്ഥലത്തെ കൃഷിയിടം ഉഴുതിട്ടിട്ടുണ്ടെങ്കിലും ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷി തുടങ്ങാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ തമിഴ്നാട്ടിൽ.72 അടിയുള്ള ഡാമിൽ നിലവിൽ 25 അടിയോളം വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കുടിവെള്ളത്തിനായി മാത്രമാണ് ഇവിടെ നിന്ന് വെള്ളം ഒഴുക്കി വിടുന്നത്.
കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് വൈഗ ഡാമിന്റെ ഷട്ടറുകൾ തുറന്ന് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിയിരുന്നു.മുല്ലപ്പെരിയാറിലെ ജലം സംഭരിക്കുന്ന തേനിക്കു സമീപമുള്ള വൈഗ ഡാമിൽ 68 വർഷത്തിനിടെ ഏറ്റവും കുറഞ്ഞ ജലനിരപ്പാണ് രേഖപ്പെടുത്തിയത്. വെള്ളം കൂടുതൽ ആവശ്യമായ പൂവിന് പകരം പച്ചക്കറി നടാനായി പലരും കണ്ടം ഉഴുതു മറിച്ചു. പക്ഷേ, വെള്ളം ലഭിക്കുന്ന കാര്യത്തിൽ തീരുമാനം ഇല്ലാത്തതിനാൽ കൃഷി ഇറക്കുന്നില്ല.ഓണം മുന്നിൽക്കണ്ട് കമ്പം ജില്ലയിലെ ശീലയംപെട്ടി ഭാഗത്ത് പൂ കൃഷി വ്യാപകമായി കർഷകർ നടത്തിയെങ്കിലും വെള്ളമില്ലാത്തതിനാൽ നശിച്ചു തുടങ്ങിയിരിക്കുകയാണ്









0 comments