തെരഞ്ഞെടുപ്പ് 21,76,984 പേർ ഇന്ന് ബൂത്തിലേക്ക്

കണ്ണൂർ ജില്ലയിൽ 21,76,984 പേർ വ്യാഴാഴ്‌ച വോട്ട് രേഖപ്പെടുത്തും. 11,24,959 സ്ത്രീകളും 10,52,014 പുരുഷന്മാരും 11 ട്രാൻസ്ജൻഡറുമാണുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 2,183 പോളിങ് സ്‌റ്റേഷനുകൾ സജ്ജീകരിച്ചു. ഓരോ മണ്ഡലത്തിലും ഓരോ മാതൃക പോളിങ് സ്റ്റേഷനുകളും വനിതാ ഉദ്യോഗസ്ഥർ മാത്രമുള്ള 15 പിങ്ക് പോളിങ് സ്റ്റേഷനുകളുമുണ്ട്. 11 വിതരണ കേന്ദ്രങ്ങളിൽനിന്നാണ് ബൂത്തുകളിലേക്കുള്ള പോളിങ് സാമഗ്രികൾ ബുധനാഴ്‌ച കൈമാറിയത്. സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്രസേന ഉൾപ്പെടെ വിവിധ റാങ്കുകളിലുള്ള ആറായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 20 കന്പനി സേനയും 1300 സ്‌പെഷ്യൽ പൊലീസുമുണ്ട്. 771 പ്രശ്നസാധ്യതാ ബൂത്തുകളിൽ പ്രത്യേക സുരക്ഷയും 493 മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിങ്ങുണ്ട്. പോളിങ് ഡ്യൂട്ടിക്കായി 10,488 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ജില്ലയിൽ നിരോധനാജ്ഞയും സന്പൂർണ മദ്യനിരോധനവും നിലവിലുണ്ട്. വോട്ടെടുപ്പിനുശേഷം വോട്ടിങ് യന്ത്രങ്ങൾ ചാല ചിൻടെക്, തളിപ്പറമ്പ് സർ സയ്യിദ് എച്ച് എസ് എസ്, തലശേരി ഗവ. ബ്രണ്ണൻ കോളേജ് എന്നീ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്ക് മാറ്റും. വോട്ടർമാർക്കുള്ള നിർദേശങ്ങൾ വോട്ടെടുപ്പിനിടെ മൊബൈൽ ഫോൺ ബൂത്തിലേക്ക് കൊണ്ടുപോകാൻ പാടില്ല. മൊബൈൽ ഫോൺ സൂക്ഷിക്കാൻ ബൂത്തുകളിൽ സംവിധാനമുണ്ട്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർക്ക് മറ്റ് 11 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം.










0 comments