ദേശീയപാത പാപ്പിനിശേരിയിലെ ദുർബലപ്രദേശങ്ങളിൽ ഫ്ലൈഓവറിന് സാധ്യത

പാപ്പിനിശേരി ദേശീയപാത ബൈപ്പാസിൽ പാപ്പിനിശേരിയിലെ ദുർബലപ്രദേശങ്ങളിൽ ഫ്ലൈ ഓവർ നിർമാണത്തിന് സാധ്യത തെളിയുന്നു. പാപ്പിനിശേരി പഞ്ചായത്ത് അധികൃതർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്കും ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ പ്രോജക്ട് ഡയറക്ടർക്കും നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. ഭൂമിയുടെ ഘടനാപരിശോധനയിൽ വേളാപുരംമുതൽ പഞ്ചായത്തുവരെ ഏറ്റവും ദുർബലമെന്ന് കണ്ടെത്തി. ഈ പ്രദേശങ്ങൾ ഉൾപ്പെടെ വളപ്പട്ടണം പുഴയോരംവരെ പൂർണമായും ഫ്ലൈ ഓവർ സ്ഥാപിക്കണമെന്നാണ് ആവശ്യം. ചേർന്നുള്ള പ്രദേശത്തെ ചതുപ്പ് നിലങ്ങളിൽ റീട്ടൈനിങ് വാൾ നിർമിച്ച് മണ്ണ് നിറച്ചുള്ള നിർമിതികളെക്കുറിച്ച് നാട്ടുകാർ കടുത്ത ആശങ്കയിലാണ്. തുരുത്തി ഭാഗങ്ങളിലും സമീപത്തും ചതുപ്പ് നിറഞ്ഞ മണ്ണ് മൃദുവും ജലസാന്നിധ്യം കൂടുതലുള്ളതുമാണ്. ഇത്തരം സ്ഥലങ്ങളിൽ റിട്ടൈനിങ് വാൾ നിർമിച്ച് മണ്ണ് നിറച്ചാൽ വലിയ തകർച്ചയ്‌ക്ക് ഇടയാക്കും. സമാനരീതിയിലുള്ള നിർമാണ പ്രവർത്തനം നടത്തിയ കോഴിക്കോട് ജില്ലയിലുൾപ്പടെ റോഡ് തകർന്നിരുന്നു. ഇത്തരം പ്രവർത്തനത്തിൽ ജനങ്ങൾ വലിയ ഭീതിയിലാണ്. മണ്ണിന്റെ ഭാരം വഹിക്കാൻ ശേഷി കുറവായ സാഹചര്യത്തിൽ ഈ രീതിയിലുള്ള നിർമാണം ഭാവിയിൽ ഇടിഞ്ഞുവീഴാൻ സാധ്യതയുള്ളതാണെന്ന് വിദഗ്ധർ സൂചിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ ആരംഭഘട്ടത്തിൽ നിർമാണക്കമ്പനിയുടെ യന്ത്രം ചതുപ്പ് മണ്ണിൽ മുങ്ങിയിരുന്നു. അത്രയേറെ ദുർബലമായ പ്രദേശമാണിത്.









0 comments