തളിപ്പറന്പ് നഗരസഭയിൽ അഴിമതിയും വികസന മുരടിപ്പും


സ്വന്തം ലേഖകൻ
Published on Nov 06, 2025, 02:00 AM | 1 min read
തളിപ്പറന്പ്
നഗരസഭയിൽ കഴിഞ്ഞ അഞ്ചുവർഷക്കാലം നടന്നത് അഴിമതിയും വികസന മുരടിപ്പുമെന്ന് പ്രതിപക്ഷം. എം വി ഗോവിന്ദൻ എംഎൽഎയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രൂപയുടെ വികസന പ്രവർത്തനങ്ങൾ സുതാര്യമായി തളിപ്പറമ്പിൽ നടന്നുവരുന്നുണ്ട്. ഇതേ ഘട്ടത്തിലാണ് നഗരസഭയും നഗരസൗന്ദര്യപ്രവൃത്തി തുടങ്ങിയത്. നഗരസൗന്ദര്യവൽക്കരണ പ്രവൃത്തിക്ക് താൽപര്യപത്രം പോലും ക്ഷണിക്കാതെ മാനദണ്ഡം പാലിക്കാതെ നഗരസഭ സ്വകാര്യ സ്ഥാപനത്തെയാണ് പ്രവൃത്തികൾ ഏൽപ്പിച്ചത്. സാമ്പത്തിക താൽപ്പര്യമാണ് ഇതിന്‌പിന്നിലെന്ന് പ്രതിപക്ഷ കൗൺസിലർമാർ പറഞ്ഞു. കോർട്ട് റോഡിൽ രജിസ്ട്രാർ ഓഫീസിന് മുന്നിലെ ബാങ്കുകൾ പുനർ നിർമിക്കുക വഴി രണ്ട് സ്റ്റാളുകൾ സ്ഥാപന ഉടമയുടെ കൈക്കലാക്കിയിരിക്കുകയാണ്. ഇതുവഴി നഗരസഭക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്‌ടപ്പെടും. സ്‌ക്രാപ്പ് ലേലത്തിലും കൗൺസിലിനെ മറച്ചുവച്ച് വലിയ കൊള്ളയാണ് നടന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് ഭരണപക്ഷം. ശ്രദ്ധേയമായ ഒറ്റപദ്ധതിയും എടുത്തുകാട്ടാൻ ഇൗ ഭരണസമിതിക്കാവില്ല. മാലിന്യംനീക്കം ചെയ്യുന്ന നിർമൽ ഭാരത് ട്രസ്റ്റിന്റെ പ്രവർത്തനവും സുതാര്യമല്ല. യൂസർ ഫീ വരവ് സംബന്ധിച്ച കണക്കുകളും മാലിന്യങ്ങൾ കൊണ്ടുവരുന്നതിന്റെയും കൊണ്ടുപോകുന്നതിന്റെയും കണക്കും രേഖപ്പെടുത്തുന്നില്ല. ഇതിന് നഗരസഭ ഉദ്യോഗസ്ഥരും സ്ഥിരംസമിതി അംഗങ്ങളും കൂട്ടുനിൽക്കുകയാണ്. ഇതിന് പിന്നിലും വൻഅഴിമതി നടക്കുന്നതായി സംശയമുണ്ട്. ബഡ്‌സ് സ്‌കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സുതാര്യമല്ല. നിരാലംബരായ കുട്ടികളെ സഹായിക്കാൻ വിദേശത്ത്നിന്ന് പോലും ലഭിക്കുന്ന സാമ്പത്തിക സഹായം സ്വകാര്യവ്യക്തികളുടെ അക്കൗണ്ടുകളി ലേക്കാണ് പോകുന്നത്. സംഭാവനയായി ലഭിക്കുന്ന സാധനസാമഗ്രികൾ നഗരസഭയുടെ ആസ്തി രജിസ്റ്ററിൽ രേഖപ്പെടുത്തുന്നുമില്ല. ആക്രി അഴിമതിയേക്കാൾ വലിയ അഴിമതിയാണ് ഇതിന് പിന്നിലുമുള്ളത്. ഹൈവേയിലെ വിളക്കുകളുടെയും ചെടികളുടെയും പരിപാലന കരാറുമായി ബന്ധപ്പെട്ടും സാമ്പത്തിക നഷ്ടമാണ് നഗരസഭക്ക് ഉണ്ടായത്. നഗരത്തിൽ അനധികൃത കൈയ്യേറ്റങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും വർധിക്കുകയാണ്. തെറ്റുകൾക്ക് കൂട്ടുനിൽക്കാത്ത സെക്രട്ടറിയേയും ഒറ്റപ്പെടു ത്തുകയാണ്. നഗരസഭയുടെ വികസന വിരുദ്ധ നിലപാടുകൾക്കെതിരെ ജനരോഷമുയരണമെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ കൗൺസിലർമാരായ ഒ സുഭാഗ്യം, സി വി ഗിരിശൻ, വി വിജയൻ, കെ എം ലത്തീഫ്, പി വത്സല എന്നിവർ പങ്കെടുത്തു.









0 comments