വെള്ളിക്കീൽ –- പറശ്ശിനിക്കടവ്
ഹാപ്പിനസ് കോറിഡോറിന് ഭരണാനുമതി


സ്വന്തം ലേഖകൻ
Published on Sep 10, 2025, 02:00 AM | 1 min read
തളിപ്പറമ്പ്
പറശ്ശിനിക്കടവ് അമ്പലംമുതൽ ഒഴക്രോം നീലിയാർ കോട്ടംവരെയുള്ള വെള്ളിക്കീൽ – -പറശ്ശിനിക്കടവ് ഹാപ്പിനസ് കോറിഡോറിന് ഭരണാനുമതിയായി. എം വി ഗോവിന്ദൻ എംഎൽഎയുടെ പ്രത്യേക താൽപര്യപ്രകാരം എട്ടുകോടി രൂപയാണ് ഇതിനായി കഴിഞ്ഞ ബജറ്റിൽ സംസ്ഥാനസർക്കാർ അനുവദിച്ചിരുന്നത്. സാങ്കേതികാനുമതികൂടി ലഭ്യമാക്കി പ്രവൃത്തി ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. ഹാപ്പിനസ് കോറിഡോറിന്റെ ഭാഗമായി ധർമശാല ജങ്‌ഷൻ മുതൽ എൻജിനിയറിങ് കോളേജുവരെയുള്ള ഭാഗത്ത് റോഡ് വീതികൂട്ടും. റോഡിനിരുവശത്തും കൈവരികൾ സ്ഥാപിച്ച് നടപ്പാതയൊരുക്കും. റോഡിൽ ഡിവൈഡറും അലങ്കാര വിളക്കുകളും സ്ഥാപിക്കും. ധർമശാലയിൽ മഴക്കാലത്ത് വെള്ളം കെട്ടിക്കിടന്ന് ഗതാഗതതടസ്സമുണ്ടാകുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമായി റോഡിനുവശത്തും ഓവുചാൽ സ്ഥാപിച്ച് സ്ലാബിടും. ധർമശാലമുതൽ ഒഴക്രോംവരെ റോഡിനിരുവശത്തും ഇന്റർലോക്ക് പാകിയ നടപ്പാതയും കൈവരികളും സ്ഥാപിക്കും. തെരുവുവിളക്കുകളുമുണ്ടാകും. നടപ്പാതയോടുചേർന്ന് മനോഹര ഇരിപ്പിടങ്ങളും ചെറുപൂന്തോട്ടവും സജ്ജമാക്കും. പറശ്ശിനിക്കടവിൽ ആധുനിക ബസ്‌സ്‌റ്റാൻഡ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാനുള്ള നടപടികൾക്കും തുടക്കമായിട്ടുണ്ട്. കൂടാതെ അഞ്ചുകോടി രൂപ ചെലവിൽ സർക്കാർ വിശ്രമ മന്ദിരത്തിന്റെ നിർമാണവും ആരംഭിക്കുന്നുണ്ട്. ബോട്ടുജെട്ടി വിപുലീകരിക്കുന്നതിനൊപ്പം എസി ബോട്ടുകളുമുണ്ടാകും. പറശ്ശിനി ബസ്‌സ്‌റ്റാൻഡ് മുതൽ പാലംവരെ റോഡിനിരുവശവും ഇന്റർലോക്ക് നടപ്പാതയ്‌ക്കും പാലത്തിന്റെ സൗന്ദര്യവൽക്കരണത്തിനും നടപടിയായിട്ടുണ്ട്.











0 comments