print edition കള്ളാടി മണ്ണിടിച്ചിൽ ദുരന്തം: നിർമാണം മാനദണ്ഡങ്ങൾ പാലിച്ചെന്ന് കരാർ കമ്പനി


സ്വന്തം ലേഖകൻ
Published on Jul 08, 2026, 04:46 AM | 1 min read
കോഴിക്കോട്: ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങളെല്ലാം പാലിച്ചെന്ന് കരാർ കമ്പനിയായ ദിലിപ് ബിഡ്‌കോൺ അധികൃതർ. ദുരന്തത്തിൽ ഇരകളായവരെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിക്കുമെന്നും മുംബൈ, നാഷണൽ സ്റ്റോക്ക് എക്‌സ്ചേഞ്ചുകൾക്ക് നൽകിയ കത്തിൽ കമ്പനി അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന. പ്രദേശത്തുണ്ടായിരുന്ന ജീവനക്കാരെ കണ്ടെത്താനും അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുമുള്ള പ്രവര്‍ത്തനങ്ങളിൽ കമ്പനി സഹകരിക്കുന്നുണ്ട്.
ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 24 മണിക്കൂറിൽ വയനാട്ടിൽ പെയ്തത് 265 മില്ലിമീറ്റർ മഴയാണ്. ഈ സീസണിൽ ജില്ലയിലെ ഉയർന്ന മഴയാണിത്. ജൂലൈയില്‍ ലഭിക്കേണ്ട ശരാശരി മഴയുടെ മൂന്നിലൊന്നിൽ കൂടുതൽ 24 മണിക്കൂറിൽ പെയ്തു.
അതേസമയം, ബാധകമായ എല്ലാ എൻജിനിയറിങ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. സുപ്രീം കോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മിറ്റിയുടെ മേല്‍നോട്ടം ഉള്‍പ്പെടെയുള്ള ഒന്നിലധികം നിയന്ത്രണ സംവിധാനങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും പദ്ധതി വിധേയമാണ്. ഇവിടെനിന്ന് ഖനനംചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡപ്രകാരമാണ് കൈകാര്യംചെയ്യുന്നത്. സംഭവത്തിൽ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ പറഞ്ഞു.











0 comments