print edition ബിജെപിയിലെ ഫണ്ട് വിവാദം പുകയുന്നു; പണം തിരിച്ചുപിടിക്കാൻ നിർദേശിച്ച് കേന്ദ്രനേതൃത്വം


വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 08, 2026, 05:07 AM | 1 min read
തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം സംഘടനാ നടപടികളിലേക്ക് നീങ്ങുന്നു. കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം ആരോപണ വിധേയരായവർക്കെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. എടുത്ത പണം തിരിച്ചടച്ചില്ലെങ്കിൽ പുറത്താക്കുമെന്ന് ആരോപണ വിധേയർക്ക് പ്രസിഡന്റ് താക്കീത് നൽകിയെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ് ബിജെപിയിൽ വീണ്ടും ഫണ്ട് വിവാദം തലപൊക്കിയത്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേർത്ത് കണക്ക് അവതരിപ്പിക്കണമെന്ന് മുതിർന്ന നേതാക്കളുൾപ്പെടെ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്നാണ് കേന്ദ്രനേതൃത്വത്തിന് പരാതി പോയത്.
140 മണ്ഡലങ്ങളിലെയും പ്രചാരണത്തിനായി കോടിക്കണക്കിന് രൂപയുടെ ഫണ്ട് കേന്ദ്രനേതൃത്വം നൽകിയിരുന്നതായി നേതാക്കൾ പറയുന്നു. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. ഓരോ മണ്ഡലത്തിനും തുക അനുവദിച്ചതിന്റെയും ചെലവാക്കിയതിന്റെയും കണക്കുകൾ അവതരിപ്പിക്കാൻ പണം കൈകാര്യം ചെയ്‌തവർ തയ്യാറാകുന്നില്ലെന്നാണ് പരാതി.
തെരഞ്ഞെടുപ്പ് ചുമതലക്കാരും സ്ഥാനാർഥികളുമായിരുന്ന ചിലർ ലക്ഷക്കണക്കിന് രൂപയുടെ ബാങ്ക് വായ്‌പകളും കടങ്ങളും കുടിശ്ശിക തീർത്ത് അടച്ചുതുടങ്ങിയതോടെയാണ് ഫണ്ട് കൈകാര്യം സംബന്ധിച്ച ചർച്ചകൾ ബിജെപിക്കുള്ളിൽ സജീവമായത്. സഹകരണ ബാങ്കിലും ദേശസാൽകൃത ബാങ്കിലുമുൾപ്പെടെ 5 ലക്ഷംമുതൽ 50 ലക്ഷംവരെയുള്ള കടങ്ങൾ ചില നേതാക്കൾ വീട്ടിയതോടെയാണ് പലർക്കും സംശയമുയർന്നത്.
തൃശൂരിലെ അഞ്ച് മണ്ഡലങ്ങളുടെ പ്രചാരണത്തിന് അനുവദിച്ച 4.25 കോടി രൂപ മുക്കിയതായി മാധ്യമങ്ങളിൽ വാർത്തവന്നിരുന്നു. ഇതിനെതിരെ ‘സേവ് തൃശൂർ ബിജെപി ഫോറം’എന്നപേരിൽ ബിജെപി, ആർഎസ്‌എസ് പ്രവർത്തകർ ക്യാന്പയിൻ നടത്തുന്നുണ്ട്.










0 comments