വ്യാജ പോക്‌സോ കേസ് റദ്ദാക്കി
print edition ഇരുപതുകാരന് മൂന്നാംമുറ: അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി

Representative Image | AI

സ്വന്തം ലേഖകൻ
Published on Jul 08, 2026, 04:51 AM | 1 min read
പത്തനംതിട്ട: കൂടലിൽ വ്യാജ പോക്‌സോ കേസിൽ ഇരുപതുകാരൻ മൂന്നാംമുറയ്‌ക്കിരയായ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് കൈമാറി. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെ ജി അനീഷിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ചൊവ്വാഴ്‌ച സംഭവസ്ഥലത്തുൾപ്പെടെ തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷമാണ് വൈകിട്ടോടെ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന് നൽകിയത്. രാത്രി തന്നെ ഇത് ഡിജിപിക്കയച്ചു. കുറ്റാരോപിതരായ പൊലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായേക്കും. ഇരുപതുകാരന്റെ പരാതിയിൽ ജില്ലാ പൊലീസ് മേധാവിയാണ് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയോട് റിപ്പോർട്ട് തേടിയത്.
കൂടൽ എസ്ഐ ജയ്-മോഹനും സംഘവും യുവാവിനെ പത്തനാപുരത്തെ വാടകവീട് വളഞ്ഞ് കസ്‌റ്റഡിയിലെടുത്ത് പൊലീസ് ക്വാർട്ടേഴ്‌സിൽ കൊണ്ടുപോയി ക്രൂരമർദനത്തിനിരയാക്കുകയായിരുന്നു. വെള്ളി രാത്രിയാണ് സംഭവം. ഹൃദയത്തിൽ സുഷിരങ്ങളുള്ള യുവാവിന് ഹൃദയംതുറന്ന് ശസ്‌ത്രക്രിയ നടത്തിയിരുന്നതാണ്. 10 പേർ ലൈംഗികമായി പീഡിപ്പിച്ചെന്ന ഒന്പതാംക്ലാസുകാരിയുടെ വ്യാജ പരാതിയിലായിരുന്നു അറസ്‌റ്റും മൂന്നാംമുറയും. അതേസമയം പെൺകുട്ടിയുടെ പരാതി കളവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എഫ്‌ഐആർ റദ്ദാക്കിയതായി കൂടൽ എസ്‌എച്ച്‌ഒ അറിയിച്ചു.











0 comments