തീരത്തിന്റെ മാറ്റം പഠിക്കാൻ ജില്ലാ പഞ്ചായത്ത്


സ്വന്തം ലേഖകൻ
Published on Jul 17, 2025, 02:00 AM | 1 min read
തളിപ്പറമ്പ്
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരദേശ മേഖലയിൽ സംഭവിക്കുന്ന മാറ്റങ്ങൾ പഠിക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. കണ്ണൂർ സർവകലാശാലയുമായി ചേർന്നാണ് "തീരദേശ പഠനവും മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യ പരിശോധനയും’ പദ്ധതി നിർവഹണത്തിന് രൂപംനൽകുന്നത്. തീരദേശ പഞ്ചായത്തുകളെയും അവയുടെ കടലോരത്തെയും പ്രത്യേകമായി നിരീക്ഷിച്ച് ജലസ്രോതസ്സുകളിൽ അടിയുന്ന മൈക്രോ പ്ലാസ്റ്റിക് മാലിന്യങ്ങൾ പഠനവിധേയമാക്കും. ജില്ലാ പഞ്ചായത്തിന്റെ ദുരന്തനിവാരണ–- - കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച വർക്കിങ് ഗ്രൂപ്പാണ് പദ്ധതി വിഭാവനംചെയ്തത്. തീരദേശ പഠനം വിവരസാങ്കേതിക സഹായത്തോടെയും റിമോട്ട് സെൻസിങ് ജിഐഎസ് സഹായത്തോടെയും തീരദേശ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, വായനശാലകൾ എന്നീ സംവിധാനങ്ങൾ ഉൾപ്പെടുത്തിയുമുള്ള ജനകീയ പഠനമാണ് ഇതിനായി നടത്തുക. സംസ്ഥാന ജൈവവൈവിധ്യ ബോർഡ്, മറ്റു വകുപ്പുകൾ എന്നിവരുടെ സാങ്കേതിക സഹായവും തേടും. കണ്ണൂർ സർവകലാശാലയിലെ ജിയോഗ്രഫി വിഭാഗം അസോസിയറ്റ് പ്രൊഫ. ഡോ. ടി കെ പ്രസാദാണ് പദ്ധതിയുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ. പദ്ധതിക്ക് ആറുലക്ഷം രൂപ ജില്ലാ പഞ്ചായത്ത് മാറ്റിവയ്ക്കും. കണ്ണൂർ സർവകലാശാലയുമായി ഉടൻ ധാരണപത്രത്തിൽ ഒപ്പിടും. ആദ്യപടിയായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരിയുടെ അധ്യക്ഷതയിൽ സർവകലാശാലസംഘവുമായി ചർച്ചനടത്തി. ജില്ലാപഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ, ഫിനാൻസ് ഓഫീസർ കെ വി മുകുന്ദൻ, സീനിയർ സൂപ്രണ്ട് പ്രേമൻ, കെ ചിത്രൻ, ഐ ഹനീഷ്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ–- ഓഡിനേറ്റർ സുഹദ, സർവകലാശാല ഡെവലപ്മെന്റ് ഓഫീസർ പ്രൊഫ. ഡോ. വി എ വിത്സൺ, മനോജ് കുമാർ എന്നിവർ സംസാരിച്ചു.











0 comments