ജയ്ജവാൻ റോഡിലെ കിണറുകളിൽ ഇന്ധന സാന്നിധ്യം
ടാങ്കുകളുടെ സമ്മർദ പരിശോധന തുടങ്ങി

കണ്ണൂര്‍
കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന പള്ളിക്കുന്ന് ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കണ്ണൂർ സെൻട്രൽ ജയിൽ നടത്തുന്ന പെട്രോൾ പമ്പിലെ ഇന്ധന ടാങ്കുകളുടെ സമ്മർദ പരിശോധനയുടെ പ്രാഥമിക നടപടികൾക്ക് കെ വി സുമേഷ് എംഎല്‍എയുടെ മേല്‍നോട്ടത്തില്‍ തുടക്കമായി. ഇതിനായി ടാങ്കുകളിലെ ഇന്ധനം നീക്കം ചെയ്യാന്‍ തുടങ്ങി. ഇന്ധനം പൂർണമായും നീക്കിയശേഷം ബുധനാഴ്ചയോടെ ടാങ്കുകളിൽ വെള്ളം നിറച്ച് സമ്മർദ പരിശോധന നടത്തും. 20,000 ലിറ്റർ സംഭരണ ശേഷിയുള്ള മൂന്ന് ഇന്ധന ടാങ്കുകളാണ് പള്ളിക്കുന്ന് പെട്രോൾ പമ്പിലുള്ളത്. ഇവയിൽ ആദ്യത്തെ ടാങ്കിൽനിന്നുള്ള ഇന്ധനമാണ് നീക്കം ചെയ്യാനാരംഭിച്ചത്. ഈ ടാങ്കിന്റെ സമ്മർദ പരിശോധന പൂർത്തിയായശേഷം വരും ദിവസങ്ങളിൽ ശേഷിക്കുന്ന രണ്ടു ടാങ്കുകളും പരിശോധിക്കും. കെ വി സുമേഷ് എംഎൽഎയുടെ നിർദേശപ്രകാരം എഡിഎം കലാ ഭാസ്‌കറിന്റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ നടത്തുന്ന പമ്പിലെ മുഴുവന്‍ ടാങ്കുകളുടെ സമ്മർദ പരിശോധന ഒരാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കിയിരുന്നു. കിണർ വെള്ളത്തിൽ ഇന്ധന സാന്നിധ്യമുണ്ടെന്ന ജയ് ജവാൻ റോഡ് നിവാസികളുടെ പരാതിയിൽ കലക്ടറുടെ ചേംബറില്‍ നടന്ന യോഗത്തിന്റെ തീരുമാന പ്രകാരമായിരുന്നു നടപടി. ജയിൽ സൂപ്രണ്ട് കെ വേണു, അസി. സൂപ്രണ്ടുമാരായ പി ടി സന്തോഷ്, പ്രദീപ്കുമാർ, ഇന്ത്യൻ ഓയിൽ കോർപറേഷൻ സെയിൽസ് മാനേജർ കെ ഹസീബ്, കൗണ്‍സിലര്‍മാരായ ദീപ്തി വിനോദ്, പി മഹേഷ് എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.









0 comments