വിദ്യാർഥികളുടെ ബസ് കൺസഷൻ കാർഡ് ഇനി ഡിജിറ്റൽ

കണ്ണൂർ
സ്വകാര്യ ബസ്സുകളിൽ വിദ്യാർഥികൾക്കുള്ള യാത്രാ കൺസഷൻ കാർഡ് ഈ അധ്യയന വർഷംമുതൽ ഡിജിറ്റലാകുന്നു. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഇത് ബാധകമാകും. കലക്ടറുടെ ചേംബറിൽ ചേർന്ന സ്റ്റുഡന്റ്‌സ് ട്രാവൽസ് ഫെസിലിറ്റി കമ്മിറ്റി യോഗത്തിൽ ആർടിഒ ഇ എസ് ഉണ്ണികൃഷ്ണനാണ് ഇക്കാര്യം വിശദീകരിച്ചത്. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ എംവിഡി ലീഡ്സ് എന്ന വെബ്സൈറ്റിൽ കയറി രജിസ്റ്റർ ചെയ്യണം. സ്ഥാപനത്തിലെ വിദ്യാർഥി എംവിഡി ലീഡ്സ് ആപ്പിലൂടെ കാർഡിന് അപേക്ഷിക്കണം. വിദ്യാർഥിയുടെ അപേക്ഷ ലഭിക്കുന്ന സ്ഥാപനമേധാവി അപ്രൂവ് ചെയ്തശേഷം ആർടിഒയ്ക്ക് അയക്കും. ആർടിഒതലത്തിൽകൂടി പരിശോധിച്ച് അർഹതപ്പെട്ടതാണെന്ന് ബോധ്യമായാൽ കാർഡ് അനുവദിക്കും. വിദ്യാർഥികൾക്ക് ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്‌തോ പ്രിന്റെടുത്തോ ഉപയോഗിക്കാം. ഏതെങ്കിലും വിദ്യാർഥി സ്ഥാപനത്തിന്റെ അറിവോടെ കൺസഷൻ കാർഡ് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനത്തിനെതിരെ നടപടിയെടുക്കുമെന്ന് കലക്ടർ പി വിഷ്ണുരാജ് അറിയിച്ചു. ബസുകൾ സ്കൂൾ സ്റ്റോപ്പിൽ നിർത്തി വിദ്യാർഥികളെ കയറ്റാത്തപക്ഷം കർശന നടപടിയുണ്ടാകും. സ്‌റ്റോപ്പുകളിൽ ഒരു അധ്യാപകനെ നിയമിക്കണം. പ്രധാന ബസ് സ്റ്റോപ്പുകളിൽ പൊലീസ് സാന്നിധ്യവും വേണം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ അവധി ദിവസങ്ങളിൽ യൂണിഫോം ധരിച്ച് യാത്ര ചെയ്യുന്ന വിദ്യാർഥികൾക്ക് പാസ് അനുവദിക്കണമെന്നും കലക്ടർ നിഷ്കർഷിച്ചു. കൺസഷൻ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ അക്കാര്യം പ്രിൻസിപ്പലിനെ അറിയിക്കുകയും പ്രിൻസിപ്പൽ ആർടിഒയിൽ അറിയിക്കുകയുമാണ് വേണ്ടത്. സ്റ്റാൻഡിൽ സീറ്റുകൾ നിറയുന്നതുവരെ വിദ്യാർഥികളെ കയറ്റാതെ മഴയത്തും വെയിലത്തും കാത്തുനിർത്താൻ പാടില്ല. ഘട്ടംഘട്ടമായി തിരക്കനുസരിച്ച് ബസുകളിൽ കയറ്റണമെന്ന് ആർടിഒ നിർദേശിച്ചു. രാവിലെ ഏഴുമുതൽ ഏഴുവരെ കൺസഷൻ ലഭിക്കും. അസി. കലക്ടർ എസ് സ്വാതി, ഡിഇഒ വി ദീപ, വിദ്യാർഥി സംഘടന പ്രതിനിധികൾ, ജില്ലാ ബസ് ഓപ്പറേറ്റേഴ്സ്, പാരലൽ കോളേജ് അസോസിയേഷൻ, പൊലീസ്, എംവിഡി ഓഫീസ് പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.










0 comments