സ്റ്റീൽ അലമാരയിലെ നിർമാണ പിഴവ്; 68 കാരന്‍റെ പരാതിയില്‍ ഗോദ്‌റെജിന് 75,718 രൂപ പിഴ

കൊൽക്കത്ത : സ്റ്റീൽ അലമാരയിൽ നിർമാണ പിഴവ് കണ്ടെത്തിയതിന് പിന്നാലെ പ്രമുഖ ഫർണിച്ചർ ബ്രാൻഡായ ഗോദ്‌റെജ് ഇന്റീരിയോയ്ക്ക് വൻ പിഴ വിധിച്ച് ഉപഭോക്തൃ കോടതി.
കൊൽക്കത്ത സ്വദേശിയായ 68കാരൻ നൽകിയ പരാതിയെ തുടർന്നാണ് വിധി. അലമാരയുടെ ഡിസൈനിലുള്ള തകരാർ കാരണം പാറ്റകളും മറ്റ് പ്രാണികളും അലമാരക്കുള്ളിൽ കടന്ന് താൻ സൂക്ഷിച്ചുവെച്ചിരുന്ന പ്രധാനപ്പെട്ട രേഖകൾ നശിപ്പിക്കുന്നുവെന്ന് വൃദ്ധൻ ഉപഭോക്തൃ കോടതിയിൽ പറഞ്ഞു. അടച്ചുറപ്പുള്ള അലമാര വേണമെന്നതിനാലാണ് ഗോദ്‌റെജിന്റെ സ്റ്റീൽ അലമാര വാങ്ങിയതെന്നും എന്നാൽ അലമാരയിലെ വലിയ വിടവ് കാരണം പ്രാണികൾ കയറുന്നുവെന്നും കൂട്ടിച്ചേർത്തു. ഡിസൈൻ പിഴവിനെക്കുറിച്ച് ഉപഭോക്താവ് കമ്പനിയെ അറിയിച്ചെങ്കിലും കൃത്യമായ പരിഹാരം കാണാൻ അവർ തയ്യാറായില്ല. ഇതോടെയാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
തുടർന്ന് അലമാരയുടെ വാതിലുകൾക്കിടയിൽ പ്രാണികൾക്ക് കയറാൻ തക്കവണ്ണമുള്ള വലിയ വിടവുകൾ ഉണ്ടെന്ന് കോടതിയിൽ തെളിയുകയും അലമാര മാറ്റി നൽകാനോ അല്ലെങ്കിൽ അതിന്റെ പണം തിരികെ നൽകാനോ കോടതി ഉത്തരവിടുകയും ചെയ്തു. അലമാരയുടെ വിലയായി 55,718 രൂപയോ അല്ലെങ്കിൽ പുതിയ അലമാരയോ നൽകണമെന്നാണ് കോടതി ഗോദ്‌റെജിനോട് ഉത്തരവിട്ടത്. മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലവുകൾക്കായി 10,000 രൂപയും നൽകണം.










0 comments