രണ്ടുവർഷം ക്ഷീരസാന്ത്വനമായി 1.04 കോടി


സ്വന്തം ലേഖകൻ
Published on May 09, 2026, 02:51 AM | 1 min read
കണ്ണൂർ
ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതിയിൽ കഴിഞ്ഞ രണ്ടുവർഷം ജില്ലയിൽ വിതരണംചെയ്‌തത് 1.04 കോടി രൂപ. 305 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. ക്ഷീരകർഷകർക്കും ക്ഷീരസംഘം ജീവനക്കാർക്കുമായി ആരംഭിച്ച ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതിയിൽ ജില്ലയിൽ ഇൗ വർഷം 900 പേർ അംഗങ്ങളായി. ആരോഗ്യ ഇൻഷുറൻസ്, അപകട ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിങ്ങനെ മൂന്ന് ഇൻഷുറൻസുകളാണ് ക്ഷീരസാന്ത്വനത്തിലുള്ളത്. കഴിഞ്ഞവർഷം ജില്ലയിൽ പദ്ധതിയിൽ ചേർന്നവർക്ക് 86.38 ലക്ഷം രൂപയാണ് ഇൻഷുറൻസ് ആനുകൂല്യമായി ലഭിച്ചത്. 1,418 പേരാണ് ഗുണഭോക്താക്കൾ. 242 പേർക്ക് ആനുകൂല്യം ലഭിച്ചു. മരണംസംഭവിച്ച ഒരു ഗുണഭോക്താവിന്റെ രണ്ടുമക്കൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പായി 25,000 രൂപവീതവും അനുവദിച്ചു. 2023–24 വർഷം 1,383 പേരാണ് പദ്ധതിയിൽ അംഗങ്ങളായത്. 63 പേർക്കായി 17.65 ലക്ഷം രൂപ ഇൻഷുറൻസ് ആനുകൂല്യം ലഭിച്ചു. കർഷകൻ അപകടംമൂലം മരിക്കുകയോ അംഗവൈകല്യം സംഭവിക്കുകയോചെയ്‌താൽ പോളിസി പരിരക്ഷ ലഭിക്കും. അപകടമരണത്തിന് ഏഴുലക്ഷം രൂപയാണ് കവറേജ്. സ്ഥിരമായ അംഗവൈകല്യം, അപകടംമൂലം പക്ഷാക്ഷാതം എന്നിവ സംഭവിച്ചാലും പൂർണ ആനുകൂല്യം ലഭിക്കും. ഒരു കാലോ കൈയോ കണ്ണോ നഷ്‌ടപ്പെട്ടാൽ ഇൻഷുർചെയ്‌ത തുകയുടെ 50 ശതമാനമാണ് ലഭിക്കുക. വിരലുകൾ നഷ്ടപ്പെടുകയോ കേൾവി– സ്പർശനശേഷി ഇല്ലാതാകുകയോചെയ്‌താൽ നിശ്ചിത ശതമാനം തുക ലഭിക്കും. അപകടത്തിൽ അംഗം മരിക്കുകയോ സ്ഥിരമായ അംഗവൈകല്യം ഉണ്ടാവുകയോ ചെയ്‌താൽ 25 വയസുവരെയുള്ള കുട്ടികൾക്ക് പഠനസഹായമായി 25,000 രൂപ ലഭിക്കും. ഒരംഗത്തിൻെറ രണ്ട് കുട്ടികൾക്കാണ് ഇൗ ആനുകൂല്യം. രണ്ടുലക്ഷം രൂപയുടേതാണ് ആരോഗ്യ ഇൻഷുറൻസ്. 80 വയസുവരെ ചേരാമെന്നതാണ് ഇതിന്റെ പ്രത്യേകത. നേരത്തേയുള്ള മറ്റ് അസുഖങ്ങളെ പരിഗണിക്കുന്നില്ലെന്നതും ആകർഷണമാണ്. ലൈഫ് ഇൻഷുറൻസിൽ 18 മുതൽ 60 വയസുവരെയുള്ളവരാണ് ഉൾപ്പെടുക. ഒരു ലക്ഷം രൂപയാണ് കവറേജ്. ന്യൂ ഇന്ത്യാ ഇൻഷുറൻസിൻെറയും എൽഐസിയുടെയും സഹകരണത്തോടെയാണ് ക്ഷീരകർഷകക്ഷേമനിധി ബോർഡ് പദ്ധതി നടപ്പാക്കുന്നത്.











0 comments