ജില്ലാ ആശുപത്രി
കൂട്ടിരിപ്പുകാര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍ തുറന്നു

കണ്ണൂര്‍
ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ താമസത്തിനായി ഇനി നെട്ടോട്ടമോടേണ്ട. ദിനം പ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രിയില്‍ കൂട്ടിരിപ്പുകാര്‍ക്കായി നൈറ്റ് ഷെല്‍ട്ടര്‍ പ്രവര്‍ത്തനം തുടങ്ങി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് നൈറ്റ് ഷെല്‍ട്ടര്‍ നിര്‍മിച്ചത്. രണ്ട് നിലകളുള്ള കെട്ടിടത്തില്‍ താഴത്തെ നിലയില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ടോയ്‌ലറ്റ്, മുകളിലത്തെ നിലയില്‍ ഒരു ഹാള്‍, 12 കിടക്കകള്‍ എന്നിവയാണ് ഒരുക്കിയത്. ഇതോടൊപ്പം ഫാര്‍മസി, ലാബ് എന്നിവയുടെ മുന്‍വശം ഷീറ്റിട്ടു. വാഷിങ് ഏരിയ, മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ക്യാഷ് കൗണ്ടര്‍ എന്നിവയും നിര്‍മിച്ചു. നൈറ്റ് ഷെല്‍ട്ടര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രിക്ക് പുതിയ ആംബുലന്‍സിനായി 18 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ രത്നകുമാരി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എന്‍ വി ശ്രീജിനി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പീയുഷ് എം നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യാതിഥികളായി. ഡെപ്യൂട്ടി സൂപ്രണ്ട് ഗ്രിഫിന്‍ സുരേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍എംഒ സുമിന്‍ മോഹന്‍, എച്ച്എംസി അംഗങ്ങളായ ടി പി വിജയന്‍, സി പി സന്തോഷ് കുമാര്‍, ആശുപത്രി ലേ സെക്രട്ടറി എ പി സജീന്ദ്രന്‍, ശാന്ത പയ്യ, സി പ്രമോദ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.









0 comments