ഉയര്‍ന്ന താപനില
പകല്‍ 12നും മൂന്നിനുമിടയില്‍ ജോലി വേണ്ട

കണ്ണൂര്‍
പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം മെയ് 20 വരെ പുനക്രമീകരിച്ച് ലേബര്‍ കമീഷ്ണര്‍ ഉത്തരവിട്ടു. പകല്‍ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും പകല്‍ 12 മുതല്‍ മൂന്നുവരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴു വരെയുള്ള സമയത്തിനുള്ളില്‍ എട്ട് മണിക്കൂറായി നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലത്തെ ഷിഫ്റ്റ് പകല്‍ 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് പകല്‍ മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു. പകല്‍ 12 മുതല്‍ മൂന്നുവരെയുള്ള സമയത്ത് തൊഴിലാളികളെക്കൊണ്ട് വെയിലത്തുളള ജോലികള്‍ ചെയ്യിക്കുവാന്‍ പാടില്ല. വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാധ്യതയുള്ളതിനാൽ പൊതുജന താൽപര്യം മുൻനിർത്തി 1958–ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25 ലെ വ്യവസ്ഥകൾ പ്രകാരമാണ് ഉത്തരവ്. തൊഴിലിടങ്ങളില്‍ പരിശോധനകള്‍ക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡുകളെ നിയോഗിച്ചു. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്‌മെന്റ) ജി ജയേഷ് അറിയിച്ചു.











0 comments