ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞുകൊന്ന കേസിൽ വിചാരണ തുടങ്ങി


സ്വന്തം ലേഖകൻ
Published on Sep 18, 2025, 02:00 AM | 1 min read
തളിപ്പറമ്പ്
കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസ്സുകാരനെ കടലിലെറിഞ്ഞുകൊന്ന കേസില്‍ വിചാരണ തുടങ്ങി. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ പുനരാരാംഭിച്ചത്. 2020 ഫെബ്രുവരി 17ന് പുലർച്ചെ തയ്യിലെ വീട്ടിൽ പിതാവ് പ്രണവിനൊപ്പം ഉറങ്ങുകയായിരുന്ന മകന്‍ വിയാനെ അമ്മയും ഒന്നാംപ്രതിയുമായ ശരണ്യ എടുത്തുകൊണ്ടുപോയി കടലിലെറിഞ്ഞ് കൊല്ലുകയായിരുന്നു. തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് കെ എൻ പ്രശാന്ത് മുമ്പാകെയാണ് വിചാരണ തുടങ്ങിയത്. സംഭവ സ്ഥലം സന്ദർശിച്ച ഉദ്യോഗസ്ഥർ, ഇൻക്വസ്‌റ്റ് നടത്തിയവർ, മഹസർ തയ്യാറാക്കിയവർ ഉൾപ്പെടെ നാല് സാക്ഷികളെയാണ് ബുധനാഴ്‌ച വിസ്‌തരിച്ചത്. കഴിഞ്ഞമാസം അഞ്ച് സാക്ഷികളെ വിസ്തരിച്ചിരുന്നു. ഉറങ്ങുന്ന കുഞ്ഞിനെ എടുത്തുകൊണ്ടുപോയി കടലിലേക്കെറിഞ്ഞ് കൊന്നുവെന്നാണ് ശരണ്യക്കെതിരെയുള്ള കേസ്. കൊലക്കുറ്റം ഭര്‍ത്താവിന് മേല്‍ചാരി കാമുകനൊപ്പം ജീവിക്കുകയായിരുന്നു ലക്ഷ്യമെന്നും കുറ്റപത്രത്തിൽ പറയുന്നു. കുട്ടിയുടെ അമ്മ ശരണ്യ, കാമുകൻ വാരം വലിയന്നൂരിലെ പുന്നക്കൻ ഹൗസിൽ പി നിധിൻ എന്നിവരാണ് പ്രതികൾ. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു രമേശൻ ഹാജരായി.











0 comments