വൈജ്ഞാനിക രംഗത്ത് ഉന്നത വിദ്യാഭ്യാസ മേഖല മുൻനിരയിലെത്തി: മന്ത്രി ആർ ബിന്ദു

ധർമശാല ലോക സങ്കേതികമേഖലയിലെ കാലാനുസൃത മാറ്റങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ വൈജ്ഞാനിക രംഗത്ത് മുൻനിരയിലെത്തിക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി മന്ത്രി ആർ ബിന്ദു പറഞ്ഞു. 6000 കോടി രൂപയാണ് ഈ സർക്കാർ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചെലവഴിച്ചത്. പശ്ചാത്തല വികസനത്തിലും വൻ കുതിച്ചുച്ചാട്ടമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന കംപ്യൂട്ടർ സയൻസ് ബ്ലോക്കിന്റെയും ആൺകുട്ടികളുടെ ഹോസ്റ്റൽ ബ്ലോക്കിന്റെയും നിർമാണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. എം വി ഗോവിന്ദൻ എംഎൽഎ ശിലാഫലകം അനാഛാദനം ചെയ്തു. കെഐടിഎഫ്ആർഎ റീജണൽ ഹെഡ് മനോജ് ചുമ്മാർ, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ്, ആന്തൂർ നഗരസഭാ ചെയർപേഴ്സൺ വി സതീദേവി, വാർഡ് അംഗം കെ പ്രേമരാജൻ, കംപ്യൂട്ടർ സയൻസ് എച്ച്ഒഡി ഡോ. പി സി റഫീഖ്, പിടിഎ വൈസ് പ്രസിഡന്റ് എം ടി മധുസൂദനൻ, കെടിയു സിൻഡിക്കറ്റ് അംഗം സി ആർ നിരഞ്ജൻ, കോളജ് യൂണിയൻ ചെയർമാൻ തേജസ് എം രമേഷ്, സമദ് കടമ്പേരി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. സി ശ്രീകുമാർ സ്വാഗതം പറഞ്ഞു. 16.8 കോടി രൂപ ചെലവിലാണ് രണ്ട് നിർമാണങ്ങളും നടത്തുന്നത്. 3812 ചതുരശ്രയടിയിൽ മൂന്നു നിലകളിലായാണ് കംപ്യൂട്ടർ സയൻസ് ബ്ലോക്ക് നിർമിക്കുന്നത്. 100 കുട്ടികൾക്ക് താമസിക്കാവുന്ന ഹോസ്റ്റൽ ബ്ലോക്ക് 1462 ചതുരശ്രയടി വിസ്തീർണത്തിലാണ്. 12 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും. ഊരാളുങ്കലിനാണ് നിർമാണ ചുമതല.










0 comments