ഷോക്കേറ്റുവീണ കുരങ്ങന് രക്ഷകനായി ടിംബർ തൊഴിലാളി

ആലക്കോട് മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സ്നേഹത്തിന്റെയും കരുണയുടെയും അപൂർവ ദൃശ്യത്തിന് സാക്ഷിയായി ചപ്പാരപ്പടവ് ടൗൺ. ഷോക്കേറ്റ് റോഡരികിൽ ബോധരഹിതനായി വീണുകിടന്ന കുട്ടി കുരങ്ങനെ സിപിആർ നൽകി ജീവൻ തിരികെ നൽകിയത് ചപ്പാരപ്പടവിലെ സിഐടിയു ടിംബർ തൊഴിലാളിയായ മെജോ ഉപ്പാണിയാണ്. ബുധനാഴ്ച പകൽ ജോലിക്കിടെ ചപ്പാരപ്പടവ് ടൗണിൽ സമീപം കൂവേരി റോഡിൽ അനക്കമില്ലാതെ കിടന്നിരുന്ന കുരങ്ങനെ കണ്ട മെജോ, ചത്തതാണെന്നുകരുതി റോഡിൽനിന്നെടുത്ത് മാറ്റുന്നതിനിടെ ജീവനുണ്ടെന്ന് മനസ്സിലാക്കി രക്ഷാപ്രവർത്തനത്തിനിറങ്ങുകയായിരുന്നു. ഐആർപിസി വളന്റിയർ കൂടിയായ മെജോക്ക് സിപിആർ നൽകാൻ മുമ്പ് പരിശീലനം ലഭിച്ചിരുന്നു. നെഞ്ചിൽ അമർത്തി ശ്വാസോച്ഛ്വാസം പുനഃസ്ഥാപിക്കാൻ ശ്രമിച്ചപ്പോൾ ഏതാനും നിമിഷങ്ങൾക്കകം കുരങ്ങിന് ബോധം തിരികെ ലഭിച്ചു. തുടർന്ന് എഴുന്നേറ്റ കുരങ്ങ് സമീപത്തെ മരക്കൊമ്പിലേക്ക് കയറിപ്പോയി. ജീവൻ ഏതിന്റേതായാലും അത് വിലപ്പെട്ടതാണെന്ന സന്ദേശം നൽകുന്ന ഈ സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി. മെജോ ഉപ്പാണിയെ സോഷ്യൽ മീഡിയ ഒന്നടക്കം അഭിനന്ദിക്കുകയാണ്.










0 comments