print edition പദ്ധതികൾ കല്ലിലും കടലാസിലും ഒതുങ്ങും

തിരുവനന്തപുരം:
ബജറ്റ് പ്രഖ്യാപനങ്ങൾ കല്ലിലും കടലാസ്സിലും അവസാനിക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമ്പൂർണ സ്വകാര്യവൽക്കരണത്തിനുള്ള ആമുഖപ്രഭാഷണമാണ് യുഡിഎഫ് സർക്കാരിന്റെ ആദ്യബജറ്റ്. എൽഡിഎഫ് സർക്കാരിന്റെ ബജറ്റിൽനിന്ന് വികസനച്ചെലവുകൾക്ക് പണം കുറച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആകാശവും ഭൂമിയും കടലും വൻകിട കുത്തകകൾക്ക് വിൽക്കാനാണ് നീക്കം.
മിഷൻ സമുദ്ര അതിന്റെ ഭാഗം. ഭൂപരിഷ്‌കരണം 2.0 കേരളത്തിന്റെ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാനാണ്. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രസർക്കാരാണ് അദാനിക്ക് കൈമാറിയതെങ്കിൽ നെടുമ്പാശേരിയെ യുഡിഎഫ് സർക്കാർ കൈമാറും. ചാർട്ടേഡ് വിമാനത്തിൽ വി ഡി സതീശൻ മംഗളൂരുവിൽ പോയത് എന്തിനെന്ന ചോദ്യത്തിനുള്ള മറുപടിയാണ് ധവളപത്രത്തിലും ബജറ്റിലുമുള്ളത്.
ആദ്യബജറ്റിൽത്തന്നെ ക്ഷേമപെൻഷൻ 3000 രൂപയാക്കുമെന്ന് പറഞ്ഞവർ ബജറ്റില്‍ ഇതെക്കുറിച്ച് മിണ്ടിയില്ല. ലൈഫ് പദ്ധതിയും പരാമർശിച്ചില്ല. വയോജന വകുപ്പ് പ്രഖ്യാപനത്തിലൊതുങ്ങി.
ജെൻ- സി എന്ന പേരല്ലാതെ യുവാക്കൾക്ക് പ്രതീക്ഷ നൽകുന്നതൊന്നുമില്ല. ആരോഗ്യ മേഖലയ്‌ക്ക് 1000 കോടിയും കാരുണ്യയുടെ ഭാഗമായി 81 കോടി രൂപയും കഴിഞ്ഞ ബജറ്റിലേതിനെക്കാൾ കുറച്ചു. ഇന്ധനവില കൂടുമ്പോൾ അധിക നികുതിവരുമാനം വേണ്ടെന്നുവയ്‌ക്കുമെന്നാണ് പ്രതിപക്ഷത്തിരുന്നപ്പോൾ പറഞ്ഞത്. അതേക്കുറിച്ചും മിണ്ടുന്നില്ല. ആസൂത്രണ ബോർഡിനെ ഉപദേശക സമിതിയാക്കാനാണ് ശ്രമം. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണവും പെൻഷൻ പരിഷ്‌കരണവും അട്ടിമറിച്ചു –അദ്ദേഹം പറഞ്ഞു.









0 comments