വീട്ടുമുറ്റത്തും പ്രതിഷേധത്തീ

പിണറായിയുടെ വീടിന് മുന്നിൽ സിപിഐ എം പ്രവർത്തകർ പ്രതിഷേധിക്കുന്നു

സ്വന്തം ലേഖകൻ
Published on May 28, 2026, 02:46 AM | 1 min read
പിണറായി
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ച് നൂറുകണക്കിനാളുകളാണ് വീടിന് മുന്നിലെത്തിയത്. വൻ ജനരോഷത്തിനിടെ, റെയ്ഡ് അവസാനിപ്പിച്ച ഇഡി സംഘത്തിന്, ഒന്നും കിട്ടിയില്ലെന്ന് എഴുതി ഒപ്പിട്ടുനൽകിയതോടെയാണ് പുറത്തേക്കിറങ്ങാൻ സാധിച്ചത്. രാവിലെ 8.30ന് ഇഡി സംഘം എത്തുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. തുടർന്ന് മേൽനോട്ടക്കാരനായ ചെങ്ങര നാണുവിനെ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. വിവരമറിഞ്ഞ്, പിണറായി ഏരിയാ സെക്രട്ടറി കെ ശശിധരൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് കക്കോത്ത് രാജൻ, പിണറായി ലോക്കൽ സെക്രട്ടറി സി നന്ദനൻ, കോയിപ്രത്ത് രാജൻ ഉൾപ്പെടെ പ്രവർത്തകരെത്തി. ഒന്പതോടെ കൂടുതൽ സിപിഐ എം പ്രവർത്തകരെത്തി മുദ്രാവാക്യംവിളികളുമായി പ്രതിഷേധം തുടങ്ങി. മാധ്യമപ്രവർത്തകരും എത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് തലശേരി എഎസ്‌പി നന്ദഗോപൻ, പിണറായി പൊലീസ് ഇൻസ്പെക്ടർ അജീഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സന്നാഹം സ്ഥലത്തെത്തി. സി നന്ദനൻ, കെ ഷാജി, ചെങ്ങര നാണു എന്നിവരെയാണ് പരിശോധനാസമയം വീട്ടിനുള്ളിൽ പ്രവേശിപ്പിച്ചത്. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് എന്നിവരെത്തി ജനങ്ങളുടെ പ്രതിഷേധത്തോടൊപ്പം അണിനിരന്നു. തുടർന്ന്, വി കെ സനോജ് എംഎൽഎ, ഇ പി ജയരാജൻ, എം വി ജയരാജൻ, വത്സൻ പനോളി, വി ശിവദാസൻ എംപി, ടി വി രാജേഷ്, പി പുരുഷോത്തമൻ, കാരായി ചന്ദ്രശേഖരൻ, കെ ശശിധരൻ, കെ മനോഹരൻ, എം കെ മുരളി, അഞ്ചരക്കണ്ടി ഏരിയാ സെക്രട്ടറി കെ ബാബുരാജ് തുടങ്ങിയവരുമെത്തി.










0 comments