ഉപ്പുവെള്ളം കയറില്ല
1360 ഏക്കറിൽ ഇനി കൃഷിയിറക്കാം

ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജ്

സ്വന്തം ലേഖകൻ
Published on Aug 05, 2025, 02:30 AM | 1 min read
പിണറായി
എരഞ്ഞോളി, പിണറായി പഞ്ചായത്തുകളിലെ കുടിവെള്ള ദൗർലഭ്യത്തിനും ഉപ്പുവെള്ളം കയറിയുള്ള കൃഷിനാശത്തിനും ശാശ്വത പരിഹാരം. ചേക്കൂപാലം റഗുലേറ്റർ കം ബ്രിഡ്ജ് നിർമാണം പൂർത്തിയായി. പ്രവർത്തന സജ്ജമാകുന്നതോടെ 1360 ഏക്കറിലാണ് കൃഷിയിറക്കാനാവുക. 12ന് പകൽ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ധർമടം, തലശേരി മണ്ഡലങ്ങളിലെ അഞ്ചരക്കണ്ടി പുഴയുടെ കൈവഴിയായ ഉമ്മൻചിറ പുഴയിൽ പിണറായി– -എരഞ്ഞോളി പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റെഗുലേറ്റർ കം ബ്രിഡ്ജ് നിർമിച്ചത്. 34.747 കോടി രൂപയാണ് നിർമാണച്ചെലവ്. പുഴയിൽനിന്ന് ഉപ്പുവെള്ളം കയറി ഏക്കർകണക്കിന് സ്ഥലം തരിശായിട്ട് നാളുകളായി. കിണറുകളിൽ ശുദ്ധജലവും ലഭ്യമായിരുന്നില്ല. മുഖ്യമന്ത്രി മുൻകൈയെടുത്ത് പ്രത്യേക പദ്ധതി പിണറായി പഞ്ചായത്താണ് സംസ്ഥാന സർക്കാരിനുമുന്നിൽ നിർദേശം വച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുത്ത് പ്രത്യേക പദ്ധതി ആവിഷ്കരിച്ചു. 2022ൽ പ്രവൃത്തി ആരംഭിച്ചു. കിഫ്ബി ഫണ്ടിൽനിന്ന് തുക അനുവദിച്ചിരുന്നു. പാലത്തിന്റെ മധ്യഭാഗത്ത് നാല് സ്പാനുകളിലായി ഉപ്പുവെള്ളം കയറുന്നത് തടയാൻ ഷട്ടർ സ്ഥാപിച്ചിട്ടുണ്ട്. ഇരുഭാഗത്തും 40 മീറ്റർ നീളത്തിൽ പാലവും അപ്രോച്ച് റോഡും നിർമിച്ചു. 7.5 മീറ്റർ വീതിയുള്ള റോഡിൽ 1.5 മീറ്റർ വീതിയിൽ നടപ്പാതയും സ്ഥാപിച്ചു. ഷട്ടറുകൾ നിയന്ത്രിക്കുന്നതിനായി ജനറേറ്റർ റൂമും അതിനുമുകളിൽ സന്ദർശകർക്കായി വ്യൂ പോയിന്റും ഒരുക്കി. പ്രദേശവാസികളുടെ ആവശ്യാർഥം മത്സ്യകൃഷിക്കായി മഞ്ചകളും (സ്യൂയിസുകൾ) നിർമിച്ചു. ഭാവി വികസനവും മുന്നിൽക്കണ്ട് തലശേരി വഴി കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡായ തലശേരി -–അഞ്ചരക്കണ്ടി റോഡിൽ കാലപ്പഴക്കംവന്ന ചേക്കൂപാലത്തിന് പകരം പുതിയ പാലം വേണ്ടതിനാൽ റെഗുലേറ്ററിന് മുകളിൽ പാലം കൂടി നിർമിച്ചിട്ടുണ്ട്. ഭാവിയിൽ എയർപോർട്ട് റോഡ് നാലുവരി ആക്കുമ്പോൾ രണ്ടുവരിപ്പാത ഇതിന് മുകളിലൂടെയാണ് പോവുക. നിറവേറുന്നത് ദീർഘകാല ആവശ്യം സംസ്ഥാന ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നിർമാണച്ചുമതല. പൗലോസ് ജോർജ് കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്. പ്രദേശത്തെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്.










0 comments