നിവേദനം വഴികാട്ടി
ബംഗ്ലാവ് മെട്ടയിൽ ഉയരും ലോകോത്തര ഫയർ അക്കാദമി

ചക്കരക്കൽ
അഞ്ചരക്കണ്ടി മുഴപ്പാല ബംഗ്ലാവ് മെട്ടയിൽ ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ നിർമാണത്തിന് വഴിതെളിച്ചത് കുറച്ച് വർഷങ്ങൾക്ക് മുന്പ് ലഭിച്ച ഒരു നിവേദനം. കുറുവ യുപി സ്‌കൂളിലെ റിട്ട. അധ്യാപിക മുഴപ്പാല ബംഗ്ലാവ് മെട്ടയിലെ പി സി സുജാത മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ നിവേദനമാണ് ഫയർ അക്കാദമി നിർമാണത്തിന് കാരണമായത്. മുഖ്യമന്ത്രി പിണറായി വജയൻ തറക്കല്ലിടൽ ചടങ്ങിൽ പ്രസംഗമധ്യേ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ സദസ്സിലുണ്ടായിരുന്ന സുജാത എഴുന്നേറ്റുനിന്ന് അഭിവാദ്യം ചെയ്‌തു. ബംഗ്ലാവ് മെട്ടയിൽ സുജാത വീട് വെച്ചപ്പോഴാണ് ക്ഷുദ്ര ജീവികളുടെ ശല്യം തുടങ്ങിയത്. ചുറ്റുമതിലില്ലാത്ത വീട്ടിൽ പാമ്പും പഴുതാരയും കീരിയും ഇഴഞ്ഞെത്തി. വീടൊഴിഞ്ഞ് പോവാൻ നിർവാഹമില്ല. ഒടുവിൽ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. വീടിന് മുന്നിലെ തരിശിട്ട സർക്കാറിന്റെ സ്ഥലത്ത് ക്ഷുദ്രജീവികൾ പെരുകിയതിനെക്കുറിച്ചും സ്ഥലം എന്തെങ്കിലും ആവശ്യത്തിന് ഉപയോഗിച്ചുകൂടെ എന്ന അഭിപ്രായവുമാണ് ആ കത്തിലുണ്ടായിരുന്നത്. നിവേദനം നൽകിയ പി സി സുജാതയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഒരാഴ്ചയ്ക്കകം മറുപടി ലഭിച്ചു. അന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ കെ രാഗേഷിന്റെ ഇടപെടലും ഉണ്ടായി. സർക്കാറിന്റെ നിർദേശത്തെ തുടർന്ന് ഫയർ ആൻഡ് റെസ്ക്യു ഇൻസ്പെക്ടർ ജനറലായിരുന്ന ബി സന്ധ്യ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകി. തുടർന്നാണ് ഫയർ ആൻഡ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജ്വേറ്റ് ആൻഡ് റിസർച്ച് സെന്റർ നിർമാണത്തിലേക്ക് എത്തിയത്.










0 comments