കാഞ്ഞാണിയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു

കാഞ്ഞാണി സെന്ററിലെ ഗതാഗതക്കുരുക്ക്
മണലൂർ
കാഞ്ഞാണി സെന്ററിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാകുന്നു. വീതി കുറഞ്ഞ കാഞ്ഞാണി സെന്ററിൽ നിന്ന് അന്തിക്കാട്, വാടാനപ്പള്ളി, ഗുരുവായൂർ, തൃശൂർ എന്നീ ഭാഗങ്ങളിലേക്കാണ് വാഹനങ്ങൾ ഇടതടവില്ലാതെ ഓടുന്നത്. ട്രാഫിക് നിയന്ത്രിക്കാൻ പൊലീസുകാർ ഇല്ലാത്തതിനാൽ പലപ്പോഴും കാഞ്ഞാണി സെന്ററിലും അനുബന്ധ റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുകയാണ്. ഗതാഗത തടസ്സത്തിന് പുറമേ അപകടങ്ങളും ഇവിടെ പതിവായിട്ടുണ്ട്. കഴിഞ്ഞദിവസം അന്തിക്കാട് റോഡിലൂടെ വന്ന കാർ കാഞ്ഞാണി സെന്ററിലെ പള്ളിപ്പാട്ട് ജ്വല്ലറിയുടെ ഷട്ടറിലേക്ക് ഇടിച്ചുകയറി. ഇൗ കാറിൽ മറ്റൊരു കാറും വന്നിടിച്ചു. ഇരു കാറുകളിലെയും യാത്രക്കാർക്ക് നിസ്സാര പരിക്കേൽക്കുകയും ചെയ്തു. മൂന്നാംതവണയാണ് കടകളുടെ ഷട്ടറിൽ കാർ ഇടിച്ച സംഭവം ഉണ്ടാകുന്നത്. ആഗസ്റ്റ് 18ന് രാത്രി കാറും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചു. സെപ്തംബർ 11ന് രാത്രി കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു. ട്രാഫിക് ബ്ലോക്ക് പരിഹരിക്കുന്നതിന്റെ ഭാഗമായി ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങുമെന്ന് അന്തിക്കാട് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.










0 comments