ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; ഒരാൾ പിടിയിൽ

ഇരിങ്ങാലക്കുട
ഡിജിറ്റൽ അറസ്റ്റ് ചെയ്തതായി വിശ്വസിപ്പിച്ച് 4,11,65206 രൂപ തട്ടിയെടുത്ത കേസിൽ തട്ടിപ്പ് സംഘാംഗത്തെ അറസ്റ്റ് ചെയ്തു. കണ്ണൂർ പയ്യാവൂർ കോയിപ്ര സ്വദേശി മുത്തുപ്ലാക്കൽ വീട്ടിൽ സുബിൻ അഗസ്റ്റിൻ(38) യാണ് തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് ചെന്നൈ എയർപോർട്ടിൽ അറസ്റ്റ് ചെയ്തത്. കോണത്തുകുന്ന് സ്വദേശി 85-കാരനിൽ നിന്നാണ് പണം തട്ടിയത്. തട്ടിപ്പ് പണത്തിൽ ഉൾപ്പെട്ട 30 ലക്ഷം രൂപ 2025 ഡിസംബർ 15 ന് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് സ്വീകരിക്കുകയും അന്ന് തന്നെ തുക പ്രധാന പ്രതികൾക്ക് ബാങ്ക് അക്കൗണ്ട് വഴി കൈമാറുകയും ചെയ്തതിനാണ് സുബിനെ അറസ്റ്റ് ചെയ്തത്. കമീഷൻ വ്യവസ്ഥയിലാണ് ഇയാൾ തട്ടിപ്പ് സംഘത്തിന് പണം കൈമാറിയിരുന്നത്. ഈ അക്കൗണ്ടിനെതിരെ 11 പരാതികൾ നിലവിലുണ്ട്. 2025 സെപ്‌തംബർ ഒമ്പത് മുതൽ 2026 ജനുവരി ഒന്ന് വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്. മണി ലോൺഡറിങ്ങുമായി ബന്ധപ്പെട്ട് മുംബൈ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന കേസിൽ ഉൾപ്പെട്ട 257 ബാങ്ക് അക്കൗണ്ടുകളിൽ ഒന്ന് പരാതിക്കാരന്റെ പേരിലുള്ളതാണെന്ന് വാട്സാപ്പിലൂടെ വിളിച്ച് പ്രതികൾ വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ ഇടപാടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും പണം വേരിഫൈ ചെയ്യുന്നതിനായി പ്രതികൾ നിർദേശിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യണമെന്നും ആവശ്യപ്പെട്ടു. വിവരം മറ്റാരോടും പറയരുതെന്നും വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്നും പ്രതികൾ പരാതിക്കാരനെയും പരിചാരകയെയും ഭീഷണിപ്പെടുത്തി വിശ്വസിപ്പിക്കുകയായിരുന്നു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ് പി അശ്വത് എസകാരാൺമയിൽ, സൈബർ പൊലീസ് സ്റ്റേഷൻ എസ്ഐ കെ വി ജസ്റ്റിൻ, ഡ്രൈവർ എഎസ്ഐ വി പി ഷൈജു, സിപിഒമാരായ ടി പി ശ്രീനാഥ്, ശബരിനാഥ് എന്നിവരാണ് അന്വേഷക സംഘത്തിലുണ്ടായിരുന്നത്.










0 comments