മഴകനത്തിട്ടും ജലനിരപ്പുയരുന്നില്ല

തൃശൂർ
രണ്ടുദിവസമായി കനത്തമഴ പെയ്തിട്ടും കിണറുകളിലും ജലാശയങ്ങളിലും ജലനിരപ്പ് ഉയരുന്നില്ല. തുടർച്ചയായി മഴ ലഭിക്കാത്തതും പെയ്‌ത്തുവെള്ളം കുത്തിയൊലിച്ചുപോകുന്നതുമാണ് ഭൂഗർഭ ജലനിരപ്പ് ഉയരാതിരിക്കാൻ കാരണം. ഒന്നോ രണ്ടോ ദിവസം കനത്ത മഴ ലഭിക്കുകയും ദിവസങ്ങളോളം മഴ പെയ്യാതിരിക്കുന്നതും കടുത്ത ആശങ്കയ്‌ക്ക് വഴിവച്ചിട്ടുണ്ട്. രണ്ടുദിവസമായി മഴ തകർത്തുപെയ്‌തിട്ടും ജില്ലയിൽ ശരാശരി ലഭിക്കേണ്ട മഴയുടെ അളവിൽ കാര്യമായ വർധനയില്ല. കാലവർഷം തുടങ്ങിയ ശേഷം ഇതുവരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 31 ശതമാനമാണ് മഴ കുറവ്. ഇത് ആശങ്കയുണ്ടാക്കുന്നതാണ്. മഴയൊഴിഞ്ഞുനിന്നാൽ കടുത്ത വരൾച്ചയിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് കർഷകരുൾപ്പെടെയുള്ളവർ. സംസ്ഥാനത്ത് മൊത്തത്തിൽ മഴ കുറവാണ്. 28 ശതമാനമാണ് മഴ കുറവ്. ഏറ്റവും കുറവ് മഴ വയനാട്ടിലാണ്. 51 ശതമാനമാണ് വയനാട്ടിൽ മഴ കുറഞ്ഞത്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം ശരാശരിയിൽ താഴെയാണ് മഴ ലഭിച്ചത്. ലക്ഷദ്വീപിലും മാഹിയിലും സാധരണ രീതിയിൽ മഴ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്‌ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കൊടുങ്ങല്ലൂരാണ്–32 മില്ലി മീറ്റർ. ഇരിങ്ങാലക്കുട 15 മില്ലി മീറ്ററും ചാലക്കുടി 16.4 മില്ലി മീറ്ററും വടക്കാഞ്ചേരി 11.5 മില്ലി മീറ്ററും വെള്ളാനിക്കര 9.8 മില്ലി മീറ്ററും മഴ ലഭിച്ചു.











0 comments