പറ്റിച്ച് സുരേഷ് ഗോപി
കേന്ദ്ര ധനസഹായം എവിടെ

തൃശൂർ
കഴിഞ്ഞ വർഷത്തെ പുലികളി മഹോത്സവത്തിന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച മൂന്നു ലക്ഷം രൂപ ധനസഹായം ഉടൻ നൽകണമെന്ന് പുലികളി സംഘങ്ങളുടെ സംയുക്ത യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും കലക്ടർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. അനുകൂലമായ തീരുമാനങ്ങളില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളിലേക്ക് നീങ്ങും. ആദ്യ ഘട്ടമായി ജൂലൈ ആദ്യത്തിൽ ഡിടിപിസി ഓഫീസിലേക്ക് ഒറ്റപ്പുലി പ്രതിഷേധം നടത്തും. കേന്ദ്രസർക്കാർ ആവശ്യപ്പെട്ട മുഴുവൻ രേഖകളും സമർപ്പിച്ച ശേഷം മാസങ്ങളായിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. പുലികളിക്കുള്ള ധനസഹായം ലഭ്യമാകുന്നതിനായി ഡിടിപിസി ആവശ്യപ്പെട്ടതനുസരിച്ച് ആവശ്യമായ മുഴുവൻ രേഖകളും സമർപ്പിച്ചിരുന്നു. എന്നാൽ പണം ലഭിച്ചില്ല. പല സംഘങ്ങളും കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. സാങ്കേതിക കാരണങ്ങൾ ഒഴിവാക്കി എത്രയും പെട്ടെന്ന് ധനസഹായം അനുവദിക്കണമെന്ന് പുലികളി കൂട്ടായ്മ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു. സംയുക്ത യോഗത്തിൽ സീതാറാം മിൽ ദേശം, അയ്യന്തോൾ, ശങ്കരംകുളങ്ങര, ചക്കാമുക്ക്, കുട്ടൻകുളങ്ങര, പാട്ടുരായ്ക്കൽ ദേശം കലാ കായിക സാംസ്കാരിക സമിതി, യുവജന സംഘം വിയ്യൂർ, കാനാട്ടുകര, ഒളരിക്കര, വെളിയന്നൂർ പുലികളി സംഘങ്ങളുടെ ഭാരവാഹികൾ പങ്കെടുത്തു. ടൂറിസം മന്ത്രാലയത്തിന്റെ ഡിപിപിഎച്ച് പദ്ധതി പ്രകാരമാണ് ഫണ്ട് അനുവദിച്ചതെന്നാണ് സുരേഷ് ഗോപി പ്രഖ്യാപിച്ചത്. പുലികളിയുടെ തലേദിവസമായ സെപ്‌തംബർ ഏഴിന് ഫേസ്‌ബുക്കിലൂടെയായിരുന്നു പ്രഖ്യാപനം. ‘പ്രശസ്തമായ തൃശൂർ പുലികളി സംഘങ്ങൾക്ക് എന്റെ ഓണസമ്മാനം’ എന്ന പേരിൽ സഹായം നൽകുമെന്നാണ് അറിയിച്ചത്. എന്നാൽ ഫേസ്‌ബുക്ക് കുറിപ്പും ബിജെപി നേതാക്കളുടെ പ്രഖ്യാപനങ്ങളും മാത്രമായി ധനസഹായം ഒതുങ്ങി.









0 comments