നിരവധി പ്രവർത്തകർക്ക് പരിക്ക്
ഡിവൈഎഫ്‌ഐ മാർച്ചിനുനേരെ ജലപീരങ്കി

സ്വന്തം ലേഖകൻ
Published on Jun 25, 2026, 12:15 AM | 1 min read
തൃശൂർ
കരയും കടലും ആകാശവും അദാനിക്ക്, നികുതിയിളവ് മദ്യ മാഫിയക്ക്, സർവകലാശാലകൾ ആർഎസ്‌എസിന് എന്ന യുഡിഎഫ് നയത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യുവതികളുൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ അണിനിരന്ന മാർച്ച് കലക്‌ടറേറ്റിന്റെ ഗേറ്റിന് മുന്നിൽ ബാരിക്കേഡ് കെട്ടി പൊലീസ് തടഞ്ഞു. ബാരിക്കേഡ് തള്ളി മാറ്റി അകത്ത് കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി ധനുഷ്‌കുമാർ, ചേർപ്പ് ബ്ലോക്ക് കമ്മിറ്റിയംഗം എം എസ് അരൂൺ, എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് യു എസ് ഋതിൻ എന്നിവർക്ക് പരിക്കേറ്റു. കണ്ണിനും ചെവിക്കും പരിക്കേറ്റ ഇവരെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൻ പൊലീസ് സന്നാഹമാണ് ഡിവൈഎഫ്‌ഐ മാർച്ച് നേരിടാൻ ഒരുക്കിയിരുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആർ എൽ ശ്രീലാൽ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് പി എച്ച് നിയാസ് അധ്യക്ഷനായി. സെക്രട്ടറി കെ എസ് റോസൽരാജ്, ജോയിന്റ് സെക്രട്ടറി സി എസ് സംഗീത്, എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് അനസ് ജോസഫ് എന്നിവർ സംസാരിച്ചു.









0 comments