print edition ഡീൻ കുര്യാക്കോസിന് കേന്ദ്രത്തിന്റെ മറുപടി; ആ ആരോപണവും പാളി; കേരളം പിഎം ശ്രീയിൽ ഇല്ല

ഡീൻ കുര്യാക്കോസ് എംപിക്ക് കേന്ദ്ര മന്ത്രി നൽകിയ മറുപടിയിൽ ചേർത്തിട്ടുള്ള എസ്‌എസ്‌എ വിഹിതം നൽകിയതിന്റെ പട്ടിക
കൊച്ചി: എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയിലൂടെ തുക കൈപ്പറ്റിയിട്ടില്ല എന്നത് വ്യക്തമാക്കി ഡീൻ കുര്യാക്കോസ് എംപിയുടെ ലോക്‌സഭയിലെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി. കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി നൽകിയ മറുപടിയിലാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിന്റെ വ്യാജ ആരോപണം പൊളിഞ്ഞുവീണത്.
പിഎം ശ്രീയുടെ ഭാഗമാകാനുള്ള നടപടി മരവിപ്പിച്ച് എൽഡിഎഫ് സർക്കാർ കേന്ദ്രത്തിന് കത്തയച്ചതിന് പിന്നാലെയാണ് ഡീൻ കുര്യാക്കോസ് നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി വിഷയം സഭയിൽ ഉന്നയിച്ചത്. പിഎം ശ്രീയിൽനിന്ന് കേരളം പിന്മാറിയോ എന്ന ഒന്നാമത്തെ ചോദ്യത്തിന് 2025 ഒക്‌ടോബർ 23ന് കേരളം ധാരണപത്രം ഒപ്പിട്ടെന്നും തുടർച്ചയെന്നോണം സ്‌കൂളുകളുടെ തെരഞ്ഞെടുപ്പിന് ചലഞ്ച് മോഡ് പ്രക്രിയ ആരംഭിക്കണമെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടി. വിവരങ്ങൾ പിഎം ശ്രീ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും ആവശ്യപ്പെട്ടു. നടപടികളിലേക്ക് കടക്കുന്നില്ലെന്ന് എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇക്കാര്യം പ്രതിപക്ഷനേതാവ് പിണറായി വിജയൻ ബുധനാഴ്‌ച സഭയിലും വ്യക്തമാക്കി.
ഫെബ്രുവരി രണ്ടിന് നൽകിയ മറുപടിയിലെ അനുബന്ധത്തിൽ, കോൺഗ്രസ് ഭരണമുള്ളപ്പോൾമുതൽ രാജസ്ഥാൻ, ഛത്തീസ്‌ഗഢ് സംസ്ഥാനങ്ങളും ഇപ്പോൾ ഭരണമുള്ള കർണാടക, തെലങ്കാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളും കഴിഞ്ഞ മൂന്നുവർഷം പിഎം ശ്രീയിൽനിന്ന് പണം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നു.
എസ്‌എസ്‌എയിൽ കേരളത്തിന് അനുവദിച്ച 92.41കോടി രൂപ പിഎം ശ്രീ വിഹിതമാണോ എന്നതാണ് ഡീൻ കുര്യാക്കോസിന്റെ നാലാമത്തെ ചോദ്യം. 2025-–26ൽ എസ്‌എസ്‌എയിൽ അനുവദിച്ച 452.04 കോടിയിൽ ഒന്നാംഗഡുവാണ് കേരളത്തിന് ലഭിച്ച 92.41കോടി എന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കുന്നു. 2023–24ൽ 343.34 കോടിയും 2024–25ൽ 428. 89 കോടിയുമായിരുന്നു എസ്‌എസ്‌എ വിഹിതമെന്നും പട്ടികയിലുണ്ട്.










0 comments