ഇത്തിരിയല്ല ഒത്തിരിയാണ് സത്യസന്ധതയും സന്തോഷവും

ഉദിനൂർ
അന്ന് നഷ്ടപ്പെട്ടതിനെ ഓർത്ത് ജതീന്ദ്രൻ സങ്കടപ്പെട്ടത് ദിവസങ്ങളോളമാണ്. തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കുറച്ചുകാലം നടന്നു. പിന്നീട് പതുക്കെ ഓർമയിൽനിന്ന് മറഞ്ഞുപോയി. കാൽനൂറ്റാണ്ട് കഴിഞ്ഞു. നഷ്ടപ്പെട്ട സ്വർണ മോതിരം നിനച്ചിരിക്കാതെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദിനൂർ തടിയൻ കൊവ്വലിലെ കെ വി ജതീന്ദ്രനിപ്പോൾ. തൊഴിലുറുപ്പ് തൊഴിലിനിടെ തടിയൻകൊവ്വലിലെ തൊഴിലുറപ്പ് തൊഴിലാളി രമ്യാരഘുവിനാണ് 25 വർഷംമുമ്പ് കളഞ്ഞുപോയ ജതീന്ദ്രന്റെ മോതിരം ലഭിച്ചത്. ഉടൻ തന്നെ ഉടമസ്ഥനെ വിവരമറിയിച്ച് മോതിരം കൈമാറിയതോടെ തെളിഞ്ഞത് തൊഴിലാളിയുടെ സത്യസന്ധത. ഇതോടെ രമ്യ രഘുവിന് തൊഴിലാളികളുടെയെല്ലാം അഭിനന്ദനവും ലഭിച്ചു. കാൽനൂറ്റാണ്ടുമുമ്പ് വീട്ടിലെ തൊഴുത്തിന് മുന്നിൽവച്ചാണ് പശു പരിപാലത്തിനിടെ ജതീന്ദ്രന്റെ മുക്കാൽ പവന്റെ വിവാഹമോതിരം നഷ്ടപ്പെടുന്നത്. മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പറമ്പിൽ തൊഴിലുറപ്പ് തൊഴിൽചെയ്യുന്നതിനിടെയാണ് തൊഴിലാളിക്ക് മോതിരം ലഭിക്കുന്നത്. ഉടനെ ഉടമസ്ഥന് തിരികെ നൽകി.









0 comments