print edition ഗാസയിൽ ഇസ്രയേൽ 20,000 കുട്ടികളെ കൊന്നു

2023 ഒക്ടോബർ മുതൽ ഗാസയിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ ഇരുപതിനായിരത്തിലധികം പലസ്തീൻ കുട്ടികൾ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണ കമീഷൻ. ഒഡിഷ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ശ്രീനിവാസൻ മുരളീധർ അധ്യക്ഷനായ കമീഷനാണ് സയണിസ്റ്റ് ഭീകരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവിട്ടത്.
2025 ഒക്ടോബറിലെ താൽക്കാലിക വെടിനിർത്തലിന് ശേഷവും കുട്ടികളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന ക്രൂരത ഇസ്രയേൽ സൈന്യം തുടരുന്നതിന് തെളിവുണ്ടെന്ന് ജസ്റ്റിസ് ശ്രീനിവാസൻ മുരളീധർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
യുഎൻ കമീഷൻ സമർപ്പിച്ച 100 പേജുള്ള റിപ്പോർട്ടിൽ പശ്ചിമേഷ്യയിൽ ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങൾ അക്കമിട്ട് നിരത്തുന്നു. 2023 ഒക്ടോബർ 7 മുതൽ 2025 ഒക്ടോബർ 7 വരെയുള്ള കാലയളവിൽ കുറഞ്ഞത് 20,179 കുട്ടികൾ കൊല്ലപ്പെടുകയും 44,143 കുട്ടികൾക്ക് പരിക്കേൽക്കുകയുംചെയ്തു. ഇതിൽ 5 വയസ്സിന് താഴെയുള്ള 5,031 കുട്ടികളും, ഒരു വയസ്സിന് താഴെയുള്ള 1,029 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
കൊല്ലപ്പെട്ടവരിൽ 420 നവജാതശിശുക്കളുമുണ്ട്. തടവിലാക്കിയ പലസ്തീൻ കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള അതിക്രൂരവും അമാനുഷികവുമായ പീഡനമുറകൾ ഇസ്രയേൽ സുരക്ഷാസേന പ്രയോഗിച്ചതായി റിപ്പോർട്ടിലുണ്ട്. അനാഥാലയങ്ങൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെ ഇസ്രയേൽ ബോധപൂർവ്വം തകർത്തു. പതിവുപോലെ യുഎൻ റിപ്പോർട്ടിനെ ഇസ്രയേൽ തള്ളിക്കളഞ്ഞു.










0 comments