എംഎൽഎയുടെയും നഗരസഭയുടെയും നിസ്സഹകരണം
യാഥാർഥ്യമാകാതെ കലാഭവൻ മണി സ്മാരകം

കെ ജെ ലിജോ
Published on Mar 05, 2026, 12:22 AM | 1 min read
ചാലക്കുടി
നാടിനെ ഏറെ സ്നേഹിച്ച കലാഭവൻ മണി ഓർമയായിട്ട് പത്തുവർഷം പൂർത്തിയായിട്ടും മണിക്ക് ജന്മനാട്ടിൽ ഉചിത സ്‌മാരകമുയര്‍ന്നില്ല. സ്‌മാരകമൊരുക്കാൻ സംസ്ഥാന സർക്കാർ നടപടികളാരംഭിച്ചെങ്കിലും എംഎൽഎയുടെയും നഗരസഭയുടെയും നിസ്സഹകരണം മൂലമാണ് സ്‌മാരകം യാഥാർഥ്യമാകാത്തത്. 2016 മാർച്ച് ആറിനാണ് മണി അന്തരിച്ചത്. ബി ഡി ദേവസി എംഎൽഎയായിരുന്ന കാലത്താണ് സ്‌മാരകത്തിന് ശ്രമം ആരംഭിച്ചത്. നഗരമധ്യത്തിൽ വിദ്യഭ്യാസ വകുപ്പിന്റെ 20 സെന്റ് സാംസ്‌കാരിക വകുപ്പിന് കൈമാറി മൂന്ന് കോടി രൂപ അനുവദിക്കുകയം ചെയ്‌തു. എന്നാൽ അനാവശ്യ ഇടപെടലുകൾ നടത്തി നിർമാണം നീട്ടിക്കൊണ്ടുപോകാനാണ് ഇപ്പോഴത്തെ എംഎൽഎ സനീഷ്‌കുമാർ ജോസഫും നഗരസഭ യുഡിഎഫ് ഭരണസമിതിയും ശ്രമിച്ചത്. ഫോ-ക്‌ലോര്‍ അക്കാദമിയുടെ ഉപകേന്ദ്രമായാണ് ദേശീയപാതയോരത്ത് സ്മാരകം വിഭാവനം ചെയ്‌തത്. നാടന്‍ കലകളുടെ പഠനം, ഗവേഷണം, പരിശീലനം എന്നിവയ്ക്ക് പ്രവർത്തിക്കാനായിരുന്നു ധാരണ. മണ്ണ് പരിശോധനയും നിര്‍മാണോദ്ഘാടനവും നടന്നെങ്കിലും പിന്നീട് ഒന്നും നടന്നില്ല. നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കലാകാരന്‍മാരുടെ വിവിധ സംഘടനകൾ സമരങ്ങള്‍ നടത്തിയെങ്കിലും എംഎല്‍എയോ നഗരസഭയോ ആവശ്യമായ നടപടി സ്വീകരിച്ചില്ല. മണിയുടെ ഓര്‍മയ്ക്കായി നടത്താറുള്ള അഖില കേരള ഓണംകളി മത്സരവും നിലച്ചു. കലാഭവന്‍ മണി സ്മാരക പാര്‍ക്കിന്റെ രണ്ടാംഘട്ട നിര്‍മാണവും ഇനി തുടങ്ങാനായിട്ടില്ല. മുന്‍ എംഎല്‍എയുടെയും നഗരസഭ എല്‍ഡിഎഫ് കൗണ്‍സിലിന്റേയും കാലത്ത് ടൂറിസം വകുപ്പ് അനുവദിച്ച മൂന്നുകോടിയും നഗരസഭയുടെ ഒരുകോടിയുമടക്കം നാലുകോടി രൂപ ചെലവില്‍ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി പാര്‍ക്ക് തുറന്ന് കൊടുത്തിരുന്നു. പിന്നീട് വന്ന യുഡിഎഫ് കൗണ്‍സിലുകളും എംഎല്‍എയും തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയ്യാറായില്ല.









0 comments