ലോട്ടറിക്കടയിൽ അതിക്രമിച്ച് കയറി കവർച്ച: പ്രതി പിടിയിൽ

ധനേഷ്
കയ്പമംഗലം
ലോട്ടറിക്കടയിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ ആക്രമിച്ച് ഉപകരണങ്ങൾ അടിച്ചുതകർത്ത ശേഷം പണം കവർന്ന് മുങ്ങിയ യുവാവ് അറസ്റ്റിൽ. എടത്തുരുത്തി പുളിഞ്ചോട് സ്വദേശി മുണ്ടയിൽ വീട്ടിൽ ധനേഷ് (43) ആണ് പിടിയിലായത്. 24ന് രാത്രി 8.40 ഓടെയാണ് പുളിഞ്ചോട് സെന്ററിലെ പൊങ്ങാമുക്കിൽ വീട്ടിൽ രഘുനാഥൻ (60) നടത്തുന്ന ലോട്ടറി കടയിൽ പ്രതി അതിക്രമിച്ച് കയറിയത്. രഘുനാഥന്റെ മൊബൈൽ ഫോൺ എറിഞ്ഞുപൊട്ടിച്ച ധനേഷ് വധഭീഷണി മുഴക്കുകയുംചെയ്തു. കത്രിക ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും കസേരക്കൊണ്ട് രഘുനാഥനെ അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് കടയിലെ കംപ്യൂട്ടർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ തുടങ്ങിയവ തകർത്തു. ഓണം ബംബർ ഉൾപ്പെടെയുള്ള ലോട്ടറി ടിക്കറ്റുകളും വലിച്ചെറിഞ്ഞ് നശിപ്പിച്ചു. കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകർത്ത ധനേഷ് 13,000 രൂപയും കവർന്നു. ഏകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞശേഷം ഇയാൾ നാട്ടിൽ തിരിച്ചെത്തുകയായിരുന്നു. മിഥുൻ കൃഷ്ണ, സുനിൽ, ശരത് എന്നിവരടങ്ങിയ ഷാഡോ പൊലീസ് സംഘമാണ് ധനേഷിനെ തൃപ്രയാറിൽ നിന്ന് പിടികൂടിയത്. വിവിധ സ്റ്റേഷൻ പരിധികളിലായി 27ഓളം ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയാണ്. രണ്ടാം പ്രതിയായ എടത്തുരുത്തി പുളിഞ്ചോട് തയ്യിൽ വീട്ടിൽ രമേഷിനെ (52) നേരത്തെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.









0 comments