വിവരാവകാശ ഹിയറിങ്: 12 അപ്പീലുകൾ തീർപ്പാക്കി ‘
വിവരാവകാശം സേവനാവകാശത്തെ ശക്തിപ്പെടുത്തുന്നു’

തൃശൂര്‍
വിവരാവകാശ നിയമം ജനങ്ങൾക്ക് സേവനം ലഭിക്കാനുള്ള അവകാശത്തെ ശക്തിപ്പെടുത്തുന്നതായി സംസ്ഥാന വിവരാവകാശ കമീഷണർ അഡ്വ. ടി കെ രാമകൃഷ്ണൻ പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവരാവകാശ ഹിയറിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ ഓഫീസുകളില്‍ നല്‍കിയ പരാതികളില്‍ സ്വീകരിച്ച നടപടികൾ അറിയാനാണ് കൂടതൽ അപേക്ഷകളും. സര്‍ക്കാര്‍ ഓഫീസുകളില്‍ ലഭിക്കുന്ന അപേക്ഷകളും പരാതികളും വേഗം തീര്‍പ്പാക്കിയാല്‍ വിവരാവകാശ അപേക്ഷകള്‍ കുറയും. സാങ്കേതികവിദ്യ ഏറെ വികസിച്ച കാലഘട്ടത്തിൽ അതിവേഗം വിവരം ലഭ്യമാക്കേണ്ട ബാധ്യത പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർക്കുണ്ട്. വിവരങ്ങൾ മനഃപൂർവം നൽകാത്തവർക്കെതിരെയും വിവരങ്ങൾ വൈകിപ്പിക്കുന്നവര്‍ക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിയറിങ്ങിൽ പരിഗണിച്ച 13 അപ്പീലുകളിൽ 12 എണ്ണം തീർപ്പാക്കി. വിവരാവകാശ അപേക്ഷകൾക്ക് വ്യക്തമായ വിവരം നൽകാത്ത ചാലക്കുടി മുൻസിപ്പാലിറ്റി, കുറ്റിപ്പുറം പഞ്ചായത്ത്, അളഗപ്പനഗർ പഞ്ചായത്ത്, ചാലക്കുടി കെഎസ്ആർടിസി എന്നിവിടങ്ങളിലെ എസ്‌പിഐഒമാരോട് രണ്ടാഴ്ചയ്ക്കകം വ്യക്തമായ വിവരങ്ങൾ നൽകാൻ കമീഷൻ നിർദേശിച്ചു. ഫയൽ കാണാനില്ലെന്ന് മറുപടി നൽകിയ തൃശൂര്‍ ആർഡിഒ ഓഫീസിലെ എസ്‌പിഐഒയോട് ഫയൽ പുനഃസൃഷ്ടിച്ച് വിവരം നൽകാൻ നിര്‍ദേശിച്ചു. വിവരം നൽകാത്ത കലിക്കറ്റ് സർവകലാശാല, കോലഴി പഞ്ചായത്ത് എന്നിവിടങ്ങളിലെ വിവരാവകാശ ഓഫീസർമാർക്കെതിരെ ഫയൽ പരിശോധിച്ച് നടപടിയെടുക്കുമെന്നും വിവരാവകാശ കമീഷണര്‍ പറഞ്ഞു.










0 comments