ഇനി ചിരിക്കാം, ആരും ഇറക്കിവിടില്ല

നിറയട്ടെ ചിരികൾ.... ചേലക്കാട്ടുകുന്നിൽ ജാനകി, പാറു, കല്യാണി, പാറുസുന്ദരി, രുഗ്മിണി എന്നിവർ പട്ടയവുമായി ഫോട്ടോ : എം എ ശിവപ്രസാദ്
സി എ പ്രേമചന്ദ്രൻ
Published on Feb 27, 2026, 12:19 AM | 1 min read
തൃശൂർ
‘പട്ടയത്തിനായി നടന്ന് നടന്ന് കാലിന്റെ തൊലി പോയി. ഭർത്താവ് നായാടി കേറാത്ത ഓഫീസില്ല. ഒന്നര വർഷം മുന്പ് അദ്ദേഹം മരിച്ചു. എനിക്കിപ്പോൾ നടക്കാനും പറ്റാതായി. ആ സമയത്താണ് സർക്കാരായിട്ട് പട്ടയം കൈകളിൽ വച്ചു തന്നത്. ഇപ്പോൾ മണ്ണ് സ്വന്തമായി. ആരും ഇനി ഇറക്കിവിടില്ല. ഇതിൽപ്പരം സന്തോഷമില്ല.’ തിരുവില്വാമല പാന്പാടി ചേലക്കാട്ടുകുന്നിലെ ജാനകിയുടെ വാക്കുകളിൽ സർക്കാരിനോടുള്ള സ്‌നേഹം വ്യക്തം. ജാനകി മാത്രമല്ല, ചേലക്കാട്ടുകുന്നിലെ പാറുവും കല്യാണിയും പാറു സുന്ദരിയും രുഗ്മിണിയുമെല്ലാം റവന്യു മന്ത്രി കെ രാജനിൽനിന്ന് പട്ടയം ഏറ്റുവാങ്ങി. പട്ടയം കൈകളിൽ കിട്ടി പുറത്തിറങ്ങിയ ഇവർ ഒന്നിച്ച് പറഞ്ഞു. ‘സന്തോഷായി. ഇൗ സർക്കാരിനെ ഞങ്ങൾ മറക്കില്ല’. പഴയ കാലത്ത് ദേവസ്വം ഭൂമിയായിരുന്നു ചേലക്കാട്ടുകുന്ന്. ജന്മിമാരുടെ കൈകളിലായിരുന്നു ഭൂമിയുണ്ടായിരുന്നത്. വർഷങ്ങളായി ഇവിടെ താമസിക്കുന്നവർക്ക് ഭൂമിക്ക് രേഖകളുണ്ടായിരുന്നില്ല. അതിനാൽ വീട് വയ്‌ക്കാനും മറ്റ് സഹായങ്ങൾ ലഭിക്കാനും തടസമുണ്ടായി. ഇവരുടെ മുൻ തലമുറ മുതൽ പട്ടയത്തിനായി നെട്ടോട്ടത്തിലായിരുന്നു. ചേലക്കര എംഎൽഎമാരായിരുന്ന കെ രാധാകൃഷ്‌ണനും യു ആർ പ്രദീപും നടത്തിയ നിരന്തര ഇടപെടലിന്റെ ഭാഗമായി കടന്പകളെല്ലാം കടന്ന് ഒടുവില്‍ പട്ടയം അർഹതപ്പെട്ടവരുടെ കൈകളിലെത്തി.










0 comments