തദ്ദേശ ഉപതെരഞ്ഞെടുപ്പ്; ചിത്രം തെളിഞ്ഞു

തൃശൂർ
ജില്ലയിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പിന്റെ പൂർണചിത്രം തെളിഞ്ഞു. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ഇടങ്ങളിലായി 19 പേരാണ് മത്സരരംഗത്തുള്ളത്. 28നാണ് ഉപതെരഞ്ഞെടുപ്പ്. പൊതുപ്രവർത്തനരംഗത്ത് അനുഭവസന്പത്തുള്ള ജനകീയരെ രംഗത്തിറക്കിയ എൽഡിഎഫ് പ്രചാരണത്തിൽ മേൽക്കൈ നേടിക്കഴിഞ്ഞു. അധ്യാപകനും പൊതുപ്രവർത്തകനുമായ കെ എസ് വിജയവത്സലനാണ് (സതിമാഷ്) വടക്കാഞ്ചേരി ബ്ലോക്ക് തളി ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി. ബ്ലോക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ യു ജാഫര്‍ എൽഡിഎഫിന് വോട്ട് ചെയ്‌തതിനെത്തുടർന്ന് രാജിവച്ചതാണ് ഉപതെരഞ്ഞെടുപ്പിനു കളമൊരുക്കിയത്. രവീന്ദ്രൻ തിച്ചൂർ (യുഡിഎഫ്), രാജേഷ് കുട്ടഞ്ചേരി (ബിജെപി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ. വെള്ളാങ്ങല്ലൂർ ബ്ലോക്ക് എടതിരിഞ്ഞി ഡിവിഷനിൽ വി ആർ രമേഷാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ നോർത്ത് ലോക്കൽ സെക്രട്ടറിയാണ്. പടിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷനായിരുന്നു. നിലവിലെ എൽഡിഎഫ് അംഗം ബാബു ചിങ്ങാരത്ത് മരിച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇ എൻ ശ്രീനാഥ് - (കോൺഗ്രസ്), ബിജോയ് കളരിക്കൽ (ബിജെപി) എന്നിവരാണ് മറ്റുസ്ഥാനാർഥികൾ. തളിക്കുളം പഞ്ചായത്ത് 13–ാം വാർഡിൽ വിജി കൃഷ്‌ണഘോഷാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം, മഹിളാ അസോസിയേഷൻ പ്രവർത്തകയാണ്. എൽഡിഎഫ് അംഗമായിരുന്ന കൃഷ്‌ണഘോഷ് മരിച്ചതിനെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പ്. ബൈജു നമ്പി കാര്യാട്ട് (യുഡിഎഫ്), സന്ദീപ് അന്തിക്കാട്ട് (എൻഡിഎ) അടക്കം നാലുപേരാണ് ജനവിധി തേടുന്നത്. ചേലക്കര പഞ്ചായത്ത് 16–ാം വാർഡിൽ എം കെ ബാലകൃഷ്‌ണനാണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം കുറുമല ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ ആന്‍ഡ് ടാക്സി ഡ്രൈവേഴ്സ് യൂണിയന്‍ (സിഐടിയു) ചേലക്കര ഏരിയ പ്രസിഡന്റുമാണ്. പി എൻ രാമചന്ദ്രൻ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ്. രജിത നെച്ചിക്കോട്ടില്‍ (യുഡിഎഫ്), രഞ്ജിത്ത് അള്ളന്നൂര്‍ (ബിജെപി) അടക്കം അഞ്ച് പേർ മത്സരരംഗത്തുണ്ട്. ചാലക്കുടി നഗരസഭ 24–ാം വാർഡിൽ ലിജോ ലൂയീസാണ് എൽഡിഎഫ് സ്ഥാനാർഥി. എഐവൈഎഫ് മേഖലാ ജോയിന്റ് സെക്രട്ടറിയാണ്. നിലവിലെ കൗൺസിലർ ബിജു എസ് ചിറയത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാജിവച്ചിരുന്നു. വി ഒ പൈലപ്പൻ (യുഡിഎഫ്), പി പി സത്യൻ (ബിജെപി) എന്നിവരടക്കം നാലു പേരാണ് മത്സരരംഗത്തുള്ളത്.








0 comments