സ്‌നേഹപ്പൂക്കൾ ഏറ്റുവാങ്ങി

മണലൂർ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പ്രൊഫ. സി രവിന്ദ്രനാഥിന് വാക സെന്ററിൽ നൽകിയ സ്വീകരണം /ഫോട്ടോ: ഡിവിറ്റ് പോൾ
ജിബിന സാഗരന്‍
Published on Apr 01, 2026, 12:15 AM | 1 min read
തൃശൂര്‍ മാഷ്
എല്ലാവര്‍ക്കും പ്രിയപ്പെട്ടവന്‍. മണലൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സി രവീന്ദ്രനാഥിനോടുള്ള ജനത്തിന്റെ സ്നേഹം പ്രകടമാകുന്നതായിരുന്നു ഓരോ കേന്ദ്രങ്ങളിലെയും സ്വീകരണങ്ങള്‍. വാകപ്പൂക്കളും കൊന്നപ്പൂക്കളും പനിനീര്‍പുഷ്പങ്ങളും പഴങ്ങളും അവര്‍ സമ്മാനിച്ചു. നിറഞ്ഞ പുഞ്ചിരിയോടെ കൈകള്‍ ചേര്‍ത്തുപിടിച്ചും വിജയാശംസകള്‍ പറഞ്ഞും പിന്തുണയറിയിച്ചു. മാഷിന്റെ നന്മയറിയാന്‍ സ്കൂളുകളിലേക്ക് നോക്കിയാല്‍ മതിയെന്നായിരുന്നു ജനങ്ങളുടെ പക്ഷം. മാഷിനൊപ്പം സെല്‍ഫിയെടുക്കാന്‍ തടിച്ചുകൂടിയവരും നിരവധി. സ്ഥാനാര്‍ഥിയുടെ ഓരോ വാക്കും ലൈവായി സമൂഹമാധ്യമങ്ങളിലെത്തിച്ച് പിന്തുണയ്ക്കാനും അവര്‍ മറന്നില്ല. പടക്കം പൊട്ടിച്ച്, ഇങ്കിലാബ് വിളികളുടെ അകന്പടിയോടെയായിരുന്നു ഓരോ സ്വീകരണങ്ങളും. അവധി ദിനമല്ലാതിരുന്നിട്ടും ഓരോ സ്വീകരണ കേന്ദ്രങ്ങള്‍ പ്രൊഫ. സി രവീന്ദ്രനാഥ് പിന്നിടുമ്പോഴും അകമ്പടി വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചു. സ്വീകരണ കേന്ദ്രങ്ങളിലേക്ക് സ്നേഹോഷ്മളമായി നാടൊന്നാകെ ഒഴുകിയെത്തി. സ്ഥാനാര്‍ഥി പോകുന്ന വഴികളില്‍ സ്ത്രീകളും കുട്ടികളും യുവജനങ്ങളും വയോജനങ്ങളുമടക്കം വന്‍ജനക്കൂട്ടം തിങ്ങിനിറഞ്ഞു. മണലൂരില്‍ മാഷ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന ആത്മവിശ്വാസമായിരുന്നു എല്ലാ മുഖങ്ങളിലും. കാക്കശേരി ചീരന്‍പടിയിലെ സ്വീകരണകേന്ദ്രത്തില്‍ ഭിന്നശേഷിക്കാരനായ യുവാവ് സി വി വിഷ്ണു ജനക്കൂട്ടത്തിനൊപ്പം മാഷിനെ കാത്തുനില്‍പ്പുണ്ടായിരുന്നു. മാഷ് കൈയില്‍ തൊട്ടപ്പോള്‍ വിഷ്ണുവിന്റെ സന്തോഷം ഇരട്ടിയായി. വിഷ്ണു ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനൊപ്പം മാഷ് സെല്‍ഫിയെടുത്തപ്പോള്‍ സന്തോഷം വാനോളമായി. വിഷ്ണുവിന് ക്ഷേമപെന്‍ഷന്‍ മുടങ്ങാതെ ലഭിക്കുന്നത് സഹായമാണെന്ന് അങ്കണവാടി വര്‍ക്കറായ അമ്മ രാജി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗുണം ലഭിച്ച നിരവധിപേരാണ് സ്വീകരണകേന്ദ്രങ്ങളില്‍ മാഷിനെ കാണാന്‍ തടിച്ചുകൂടിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ പ്രൊഫ. സി രവീന്ദ്രനാഥിനെക്കുറിച്ചെഴുതിയ ഗാനം പൂവത്തൂര്‍ പഞ്ചായത്തിലെ മുള്ളന്‍ത്തറയിലെ സ്വീകരണകേന്ദ്രത്തില്‍ പ്രകാശിപ്പിച്ചു. പൂവത്തൂര്‍ മുള്ളന്‍ത്തറയില്‍ നിന്നാരംഭിച്ച സ്ഥാനാര്‍ഥി പര്യടനം 24 കേന്ദ്രങ്ങളിലൂടെ തെക്കേ പരക്കാട് സമാപിച്ചു. സ്വീകരണകേന്ദ്രങ്ങളില്‍ ടി വി ഹരിദാസൻ, പി എ രമേശൻ, വി ആർ മനോജ്, രാഗേഷ് കണിയാംപറമ്പിൽ, വി എൻ സുർജിത്ത്, പി ജി സുബിദാസ്, ആഷിക്ക് വലിയകത്ത് തുടങ്ങിയവര്‍ സംസാരിച്ചു.










0 comments