ഹൃദയം തൊടും സ്നേഹപ്രവാഹം

പേരാമംഗലം പടിഞ്ഞാട്ടുമുറിയിൽ എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയെ കുട്ടികൾ പൂക്കൾ നൽകി സ്വീകരിക്കുന്നു
വടക്കാഞ്ചേരി
"തിരക്കുകളൊക്കെ മാറ്റിവച്ച് വന്നത് സേവ്യറിനെ കാണാനാണ്. നമ്മുടെ ആളല്ലേ.. ഇക്കുറിയും ജയിപ്പിക്കണം'. പേരാമംഗലം പടിഞ്ഞാട്ടുമുറിയിൽ സേവ്യർ ചിറ്റിലപ്പിള്ളിക്ക് നൽകിയ സ്വീകരണത്തിലെത്തിയ കാക്കനാട്ട് രേഖ രജീഷിന്റെ വാക്കുകൾ. "സ്‌ത്രീ സുരക്ഷാ പെൻഷൻ തന്നത് ഇൗ സർക്കാരാണ്. ഇൗ ചേർത്തുനിർത്തൽ മറക്കാൻ കഴിയില്ലാലോ' രേഖ തുടർന്നു. മക്കളെയും ഒപ്പം കൂട്ടിയാണ് വടക്കാഞ്ചേരി മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളിയെ കാണാനെത്തിയത്. ഒപ്പം ഒരു നാടുമുഴുവൻ സ്‌നേഹാഭിവാദ്യവുമായി പൂക്കൾ നൽകി സ്ഥാനാർഥിയെ വരവേറ്റു. ഇടതുപക്ഷ പ്രവർത്തകൾ ചുവപ്പുമാലയണിയിച്ചു. വീണ്ടും സ്ഥാനാർഥിയായി സേവ്യർ അരികിലെത്തുന്പോൾ കുടുംബാംഗത്തെപ്പോലെ ജനങ്ങളാകെ സ്‌നേഹം പ്രകടിപ്പിച്ചു. അതെ, വടക്കാഞ്ചേരിയിൽ വീണ്ടും ചുവപ്പു വിജയത്തിന്റെ കാഹളം മുഴങ്ങുകയാണ്. എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം സ്ഥാനാർഥി സേവ്യർ ചിറ്റിലപ്പിള്ളി ഞായറാഴ്‌ചയിലെ പര്യടനം പേരാമംഗലം അകംപാടത്ത് നിന്നാണ് ആരംഭിച്ചത്. അടാട്ട്, ചിറ്റിലപ്പിള്ളി മേഖലകളിലും വലിയ സ്വീകരണം ലഭിച്ചു. ചുവപ്പുകൊടികളേന്തി നിരവധി ബൈക്കുകളിൽ യുവത സ്ഥാനാർഥിക്കൊപ്പം അകന്പടിയായുണ്ട്. പെരിങ്ങന്നൂരിൽ സേവ്യറിന്റെ ചിത്രം സഹിതമുള്ള കൂറ്റൻ ചെന്പതാക വീശി യുവാക്കൾ വരവേറ്റു. ഡിവൈഎഫ്‌ഐ പ്രവർത്തകർ സേവ്യറിന്റെ ചിത്രവും സമ്മാനിച്ചു. തുറന്ന ജീപ്പിൽ സേവ്യർ കടന്നുപോകുന്പോൾ നാടിന്റെ വികസനനായകനെ വഴിനീളെ ജനങ്ങളാകെ അഭിവാദ്യം ചെയ്‌തു. ഞായറാഴ്‌ച ഓശാന തിരുനാൾ ദിനത്തിൽ പള്ളിയിൽ പോയി കുരുത്തോലയുമായി വരുന്നവരും കൈകൾ വീശി വിജയാശംസ നേർന്നു. പടക്കം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും വാദ്യമേളങ്ങളോടെയുമായിരുന്നു വരവേൽപ്പ്. പൂക്കളും പഴങ്ങളും കാർഷിക ഉൽപ്പന്നങ്ങളും നൽകി സ്‌നേഹവായ്‌പും. സ്വീകരണ കേന്ദ്രങ്ങളിൽ തടിച്ചുകൂടുന്ന ജനങ്ങൾക്ക് മുന്പിൽ മണ്ഡലത്തിൽ അഞ്ചുവർഷം നടത്തിയ 1279 കോടി രൂപയുടെ വികസനനേട്ടങ്ങൾ സേവ്യർ വിവരിക്കുന്നു. അഞ്ചുവർഷം ജനങ്ങളുടെ കൂടെയുണ്ടായെന്നും വീണ്ടും ജനങ്ങൾ കൂടെയുണ്ടാവണമെന്നും സേവ്യർ പറയുന്പോൾ ജനങ്ങൾ നിറഞ്ഞ കൈയടിയോടെയാണ് സ്വീകരിക്കുന്നത്. എൽഡിഎഫ് വടക്കാഞ്ചേരി മണ്ഡലം സെക്രട്ടറി പി എൻ സുരേന്ദ്രൻ, സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, കെ എസ് സുഭാഷ്, സിപിഐ മണ്ഡലം സെക്രട്ടറി എം യു കബീർ, സി ഡി ജോസ് (കോൺഗ്രസ് (എസ്)), അഡ്വ. ജോഷി കുര്യാക്കോസ് (ജനാധിപത്യ കേരള കോൺഗ്രസ് ) എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ട്.










0 comments