ഓര്‍ക്കുന്നോ... ‘ആ’ പഴയകാലം ?

അഞ്ച് കോടി കിഫ്‌ബി ഫണ്ട് ചെലവിട്ട് ഹൈടെക്കാക്കി മാറ്റിയ തൃശൂർ ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷത്തിമിർപ്പിൽ വിദ്യാർഥികൾ
ജിബിന സാഗരന്‍
Published on Mar 20, 2026, 12:53 AM | 1 min read
തൃശൂര്‍
ആ പഴയ കാലം ഓര്‍ക്കുന്നുണ്ടോ? ഇടിഞ്ഞുവീഴാറായ ക്ലാസ് മുറികളും പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയും പഠനസാമഗ്രികളില്ലാത്ത ലാബും വൃത്തിയില്ലാത്ത ശുചിമുറിയുമായി പരുങ്ങി നിന്നിരുന്ന പൊതുവിദ്യാലയങ്ങള്‍. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണത്തില്‍ ആ ഇരുണ്ടകാലമെല്ലാം പഴങ്കഥയായി. ഇന്നിതാ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിച്ച് പൊതുവിദ്യാലയങ്ങള്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു. ആസ്ബസ്‌റ്റോസ് ഷീറ്റും ഓടും മേഞ്ഞ ആ പൊട്ടിപ്പൊളിഞ്ഞ സ്കൂള്‍ കെട്ടിടങ്ങളെല്ലാം കോണ്‍ക്രീറ്റായി. ഇടിഞ്ഞുവീഴാറായ ക്ലാസ് മുറികള്‍ക്കിന്ന് ഹൈടെക്ക് ചന്തം. പ്രായോഗിക പഠനത്തിന് ആധുനിക സൗകര്യമുള്ള ലാബുകള്‍. ഉച്ചഭക്ഷണം പാചകം ചെയ്യാന്‍ മനോഹരമായ അടുക്കള. വിശാലമായ ഡൈനിങ് ഹാള്‍. വൃത്തിയുള്ള ശുചിമുറി. ഭിന്നശേഷി സൗഹൃദ അന്തരീക്ഷം. പൊതുവിദ്യാലയങ്ങളെ ഹൈടെക്കാക്കി അവസരങ്ങളുടെ വിശാല ലോകമാണ് കുട്ടികള്‍ക്ക് മുന്നില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുറന്നിട്ടത്. കാലത്തിന്റെ മാറ്റങ്ങള്‍ അതിവേഗം ഉള്‍ക്കൊണ്ട് സ്കൂളുകള്‍ കൂടുതല്‍ സ്മാര്‍ട്ടാകുകയാണ്. പൊതുവിദ്യാലയങ്ങളുടെ ഇരുണ്ടകാലവും നല്ല കാലവും കണ്ട മാതാപിതാക്കള്‍ക്ക് ഹൈടെക്ക് സൗകര്യത്തില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ സൗജന്യമായി പഠിക്കുന്നുവെന്നത് അഭിമാനമാണ്. ഭാവിയുടെ വാഗ്ദാനങ്ങളായ പുതുതലമുറയ്ക്ക് വളരാനും ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കി പൊതുവിദ്യാലയങ്ങള്‍ മുന്നിലേക്ക് കുതിക്കുമ്പോള്‍ നാട്ടുകാര്‍ക്കത് സന്തോഷ നിമിഷം.










0 comments