ഹൃദയം കവര്‍ന്ന് മാഷ്

അരിമ്പൂർ ഹൈസ്കൂളിലെത്തിയ മണലൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രൊഫ. സി രവീന്ദ്രനാഥ് വിദ്യാര്‍ഥിയോട് സംസാരിക്കുന്നു
ജിബിന സാഗരന്‍
Published on Mar 25, 2026, 12:15 AM | 2 min read
തൃശൂര്‍
സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്‌ക്ക് അടിത്തറ പാകിയ പ്രഥമ വിദ്യാഭ്യാസമന്ത്രി പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മണലൂരിൽനിന്നാണ്. പതിറ്റാണ്ടുകൾക്കിപ്പുറം കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ അലകും പിടിയും മാറ്റി ആധുനികവൽക്കരിച്ച പ്രൊഫ. സി രവീന്ദ്രനാഥ് എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയതോടെ മണലൂരിലേത് സംസ്ഥാനത്ത് ശ്രദ്ധിക്കപ്പെട്ട മത്സരമായി. ചെത്തുതൊഴിലാളികളുടെയും ചകിരിത്തൊഴിലാളികളുടെയും സമരപാരമ്പര്യത്തിൽനിന്ന് ഉയിർകൊണ്ടതാണ് മണലൂരിന്റെ രാഷ്‌ട്രീയ ബോധ്യം. ജനപ്രിയ വിദ്യാഭ്യാസമന്ത്രിയായി കേരള ഹൃദയം കവര്‍ന്ന പ്രൊഫ. സി രവീന്ദ്രനാഥ് മണലൂരിന്റെ ഹൃദയവും പൂര്‍ണമായും കവര്‍ന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്തിയ ‘മാഷെ’ മണലൂർ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് എങ്ങും. 2006–11 ല്‍ കൊടകരയില്‍നിന്നും 2011–16ലും 2016–21ലും പുതുക്കാട്ടുനിന്നും വിജയിച്ച സിപിഐ എമ്മിന്റെ പ്രൊഫ. സി രവീന്ദ്രനാഥ് നാലാം തവണയാണ് നിയമസഭയിലേക്ക് ജനവിധിതേടുന്നത്. മുണ്ടശ്ശേരിക്ക് ശേഷം ഇടതുപക്ഷത്തിനുവേണ്ടി 1980ൽ വി എം സുധീരൻ ഇവിടെനിന്ന് വിജയിച്ചു. പിന്നീട് 2006ല്‍ സിപിഐ എമ്മിലെ മുരളി പെരുനെല്ലിയിലൂടെയാണ് മണ്ഡലം എല്‍ഡിഎഫ് തിരിച്ചുപിടിക്കുന്നത്. 2016ല്‍ 19,325 വോട്ടുകളുടെയും 2021ല്‍ 29,876 വോട്ടുകളുടെയും ഭൂരിപക്ഷത്തില്‍ മുരളി പെരുനെല്ലി വിജയിച്ചു. പത്തുവര്‍ഷത്തിനിടെ മുരളി പെരുനെല്ലിയുടെ നേതൃത്വത്തിൽ മണ്ഡലത്തിൽ 2000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കി. കൃഷിയിടങ്ങളില്‍ ഉപ്പുവെള്ളം കയറുന്നത് നെല്‍ക്കര്‍ഷകരുടെ പ്രധാന വെല്ലുവിളിയായിരുന്നു. ഇത് പരിഹരിച്ചു. കോടികള്‍ ചെലവഴിച്ച് രണ്ട് കൂറ്റൻ റെഗുലേറ്ററുകള്‍ നിര്‍മിച്ചു. പഴയ ഷട്ടറുകൾ മാറ്റി സ്ഥാപിക്കാന്‍ ഏനാമാവ് റെഗുലേറ്ററിന് എട്ടുകോടിയും ഇടിയഞ്ചിറ റെഗുലേറ്ററിന് അഞ്ചുകോടിയും അനുവദിച്ചു. യുഡിഎഫ് ഭരണകാലത്ത് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന വിദ്യാലയങ്ങൾ ഹൈടെക്കാക്കി. പ്രാഥമിക ആരോഗ്യ കേ ന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി. യുഡിഎഫിന്റെ കാലത്ത് നിർമാണം നിലച്ച ഏനാമാവ് നെഹ്റു പാർക്ക് പൂര്‍ത്തിയാക്കി. എഐസിസി സെക്രട്ടറി ടി എന്‍ പ്രതാപനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. എംപി, എംഎല്‍എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2024ല്‍ ലോക്‌സഭാ തെര ഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർഥി കെ മുരളീധരന്റെ ദയനീയ തോൽവിയെത്തുടർന്ന് സിറ്റിങ് എംപിയായിരുന്ന പ്രതാപനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ കെ അനീഷ് കുമാറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.










0 comments