ad
Deshabhimani

മഴ; 6 ക്യാമ്പിലായി 
19 കുടുംബങ്ങള്‍

Rain Alert
വെബ് ഡെസ്ക്

Published on Aug 05, 2026, 12:56 AM | 2 min read

തൃശൂര്‍

ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത് 19 കുടുംബത്തിലെ 45 പേര്‍. 19 പുരുഷന്മാരും 20 സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെയാണ്. ഒരു ഗര്‍ഭിണിയും 13 മുതിര്‍ന്ന പൗരന്മാരും ഇക്കൂട്ടത്തിലുണ്ട്. മുകുന്ദപുരം താലൂക്കില്‍ നാലും തൃശൂര്‍ താലൂക്കില്‍ രണ്ടും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മുകുന്ദപുരം താലൂക്കിലെ നെല്ലായി ജെയുപിഎസില്‍ എട്ടു കുടുംബത്തിലെ 18 പേരും തൊട്ടിപ്പാൾ കെഎസ് യുപിഎസില്‍ ഒരു കുടുംബത്തിലെ മൂന്നുപേരും ജവഹര്‍നഗര്‍ പകല്‍വീട്ടില്‍ രണ്ടു കുടുംബത്തിലെ അഞ്ചുപേരും പറപ്പൂക്കര ജിഐപിഎസില്‍ ഒരു കുടുംബത്തിലെ നാലുപേരും കഴിയുന്നുണ്ട്. തൃശൂര്‍ താലൂക്കില്‍ കുറുമ്പിലാവ് ജിഎല്‍പിഎസില്‍ മൂന്നുകുടുംബങ്ങളിലെ എട്ടുപേരും കണിമംഗലം നെടുപുഴ പോളിടെക്നിക്കില്‍ മൂന്നുകുടുംബങ്ങളിലെ ഏഴുപേരും ക്യാമ്പില്‍ കഴിയുന്നുണ്ട്. തൃശൂര്‍, ചാലക്കുടി താലൂക്കുകളിലായി പ്രവര്‍ത്തിച്ചിരുന്ന ആറ് ക്യാമ്പുകള്‍ പൂട്ടി. ആറ് കുടുംബങ്ങളിലെ 24 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.


തകര്‍ന്നത് 120 വീടുകള്‍

കാലവര്‍ഷത്തില്‍ ഇതുവരെ ജില്ലയില്‍ തകര്‍ന്നത് 120 വീടുകള്‍. ഇതില്‍ എട്ടുവീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ചൊവ്വാഴ്ച മാത്രം നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. മഴയുമായി ബന്ധപ്പെട്ട വിവിധ അപകടങ്ങളിൽപ്പെട്ട് ജില്ലയിൽ ഇതുവരെ 13 പേർ മരിച്ചുവെന്നാണ്‌ സർക്കാർ കണക്ക്‌. ​ ദിവസങ്ങളായി ശക്തമായ മഴപെയ്തിട്ടും ജില്ലയ്ക്ക് ലഭിക്കേണ്ട മഴയുടെ അളവില്‍ ഇപ്പോഴും 27 ശതമാനം കുറവാണ്. ഇക്കാലയളവില്‍ 1460.5 മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍, ഇതുവരെ 1072.6 മില്ലി മീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ചൊവ്വാഴ്ച വെള്ളാനിക്കരയില്‍ 38.8 മില്ലി മീറ്റര്‍ മഴ പെയ്തു. കൊടുങ്ങല്ലൂരില്‍ 21 മില്ലി മീറ്ററും ഇരിങ്ങാലക്കുടയില്‍ 21.4 മില്ലിമീറ്ററും ചാലക്കുടിയില്‍ 15.2 മില്ലിമീറ്ററും വടക്കാഞ്ചേരിയില്‍ 20.4 മില്ലിമീറ്ററും മഴ ലഭിച്ചു.


ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു

വൃഷ്‌ടി പ്രദേശങ്ങളിൽ മഴപെയ്യുന്നതിനനുസരിച്ച് ഡാമുകളിൽ നേരിയതോതില്‍ ജലനിരപ്പ്‌ ഉയരുന്നുണ്ട്. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ച പെരിങ്ങല്‍ക്കുത്തില്‍ നിലവില്‍ 418.30 മീറ്റര്‍ വെള്ളമുണ്ട്. സംഭരണശേഷിയുടെ 51.98 ശതമാനമാണിത്. ലോവര്‍ ഷോളയാറില്‍ 2629 അടി വെള്ളമാണുള്ളത്. സംഭരണശേഷിയുടെ 48.43 ശതമാനമാണിത്. വാഴാനിയില്‍ സംഭരണ ശേഷിയുടെ 45 ശതമാനവും ചിമ്മിനിയില്‍ സംഭരണശേഷിയുടെ 65 ശതമാനവും പീച്ചിയില്‍ സംഭരണശേഷിയുടെ 41 ശതമാനവും വെള്ളമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home