കെഎസ്‍യു- എംഎസ്എഫ് നേതാക്കൾ വീട് വെച്ച് നൽകാമെന്ന് പറഞ്ഞ് പറ്റിച്ചു; പരാതിയുമായി വിദ്യാർഥി

എൻ കെ പ്രേമചന്ദ്രൻ എംപി വീടിന് തറക്കല്ലിടുന്നു (ഇടത്)
ആലപ്പുഴ: കെഎസ്‍യു- എംഎസ്എഫ് നേതാക്കൾ വീട് വെച്ചുനൽകാമെന്ന് വാഗ്ദാനം നൽകി കബളിപ്പിച്ചുവെന്ന് കോളേജ് വിദ്യാർഥി. കായംകുളം എംഎസ്എം കോളേജിലെ വിദ്യാർഥിയാണ് പരാതി ഉന്നയിച്ചത്.
2024ൽ കെഎസ്‍യു- എംഎസ്എഫ് സഖ്യത്തിലുള്ള യൂണിയനാണ് തെരഞ്ഞെടുപ്പിലെ പ്രകടനപത്രികയിലെ വാഗ്ദാനമായി നിർധന കുടുംബത്തിൽപ്പെട്ട ചവറ സ്വദേശിനിയായ വിദ്യാർഥിക്ക് വീട് നൽകുമെന്ന് പ്രഖ്യാപിച്ചത്. ലൈഫ് പദ്ധതിയിൽ അപേക്ഷനൽകിയ സമയത്താണ് വീട് വാഗ്ദാനം ലഭിച്ചത്. അതിനാൽ ആ അപേക്ഷ പിൻവലിക്കാൻ യൂണിയൻ ഭാരവാഹികൾ കുടുംബത്തോട് ആവശ്യപ്പെടുകയും ചെയ്തു.
തുടർന്ന് വിദ്യാർഥിയുടെ കുടുംബം സ്വർണംവിറ്റും കടംവാങ്ങിയും വീട് വെക്കാനുള്ള ഭൂമി വാങ്ങി നൽകിയിരുന്നു. കഴിഞ്ഞവർഷം ആഗസ്ത് 25 എൻ കെ പ്രേമചന്ദ്രൻ എംപി വീടിന് തറക്കല്ലിട്ടു.
ഒൻപത് മാസത്തിനകം പണിതീർത്ത് വീട് പൂർത്തിയാക്കി നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ ഇതുവരേയ്ക്കും വീട് നിർമാണം തുടങ്ങിയില്ല. ഓരോതവണയും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയാണ് കെഎസ്‍യുവിന്റെയും എംഎസ്എഫിന്റെയും നേതാക്കൾ. തറക്കല്ലിടൽ ചടങ്ങിൽ ഉൾപ്പെടെ പങ്കെടുത്ത കോൺഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും കുടുംബത്തോട് മുഖംതിരിച്ചുനിൽക്കുകയാണ്.
അതേസമയം, സ്പോൺസർ പിന്മാറിയതിനാലാണ് വീട് നിർമിക്കാൻ കഴിയാത്തതെന്നാണ് കെഎസ്‍യു, എംഎസ്എഫ് നേതൃത്വത്തിന്റെ വിശദീകരണം.








0 comments