മാധ്യമപ്രവർത്തകർക്കുനേരെ യൂത്ത് കോൺഗ്രസ് കൈയേറ്റം
ഐടിയു ബാങ്ക് നിക്ഷേപകരെ തടഞ്ഞ് പൊലീസ്

ഇരിങ്ങാലക്കുട മുനിസിപ്പൽ ഓഫിസിന് മുന്നിൽഐടിയു ബാങ്ക് നക്ഷേപകരെ പൊലിസ് തടഞ്ഞപ്പോൾ
ഇരിങ്ങാലക്കുട
കോൺഗ്രസ് ഭരണസമിതി കോടികളുടെ തട്ടിപ്പ് നടത്തിയ ഐടിയു ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചു നൽകണമെന്നാവശ്യപ്പെട്ട് സ്വാതന്ത്ര്യദിനത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഐടിയു ബാങ്ക് നിക്ഷേപക സംരക്ഷണ സമിതി പ്രതിഷേധിച്ചു. മുനിസിപ്പൽ ഓഫീസിൽ നിവേദനം നൽകാൻ അനുവദിക്കാതെ പൊലീസ് നിക്ഷേപകരെ തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാധ്യമ പ്രവർത്തകരെ കൈയേറ്റം ചെയ്‌തു. മുനിസിപ്പൽ ചെയർമാൻ എം പി ജാക്സൺ ദേശീയ പതാക ഉയർത്തിയതിന് പിറകെയാണ് നിക്ഷേപകർ ഓഫീസിന് മുന്നിലെത്തിയത്. 36 വർഷം എം പി ജാക്സൺ ആയിരുന്നു ഐടിയു ബാങ്കിന്റെ പ്രസിഡന്റ്. ആർബിഐ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണത്തിലുള്ള ഐടിയു ബാങ്കിന്റെ പ്രവർത്തനം ക്രമപ്പെടുത്തി നിക്ഷേപകരുടെ നിക്ഷേപങ്ങൾ മടക്കി നൽകണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകളിലേക്ക് അയക്കണമെന്ന നിവേദനം നൽകാനാണ് നിക്ഷേപക സമിതി മുനിസിപ്പൽ ഓഫീസിലെത്തിയത്. മുതിർന്ന പൗരരും സ്ത്രീകളുമുൾപ്പെടെ നൂറുകണക്കിന് നിക്ഷേപകരാണ് ദേശീയ പതാകയുമായി എത്തിയത്. ബാങ്കിൽനിന്ന് പണം പിൻവലിക്കാൻ കഴിയാതെ ചികിത്സ മുടങ്ങിയവരും മക്കളുടെ വിവാഹം മുടങ്ങിയവരും കൂട്ടത്തിലുണ്ടായിരുന്നു. സമാധാനപരമായി നിവേദനം നൽകാൻ എത്തിയവരെ ഓഫീസിന് മുന്നിൽ ഇൻസ്പെക്ടർ ദിനേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. നിവേദനം നൽകാൻ അനുവദിച്ചില്ലെങ്കിൽ തങ്ങളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐ എം കൗൺസിലർ പി വി ശിവകുമാറും നിക്ഷേപകരും പ്രതിഷേധം കടുപ്പിച്ചതോടെ നിവേദനം നൽകാൻ പൊലിസ് അനുവാദം നൽകി. നഗരസഭ ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന ക്ലീൻ സിറ്റി മാനേജർ എസ് ബേബി നിവേദനം സ്വീകരിച്ചു. നിവേദനം നൽകി തിരിച്ചിറങ്ങിയ നേരത്താണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്‌തത്. സംരക്ഷണ സമിതി പ്രസിഡന്റ് പ്രിൻസ് മാത്യു, സെക്രട്ടറി ലിയോ പി ആന്റോ, ട്രഷറർ ടി സി സജ്ജീവൻ, രക്ഷാധികാരി അഡ്വ. ആന്റണി തെക്കേക്കര എന്നിവർ സമരത്തിന് നേതൃത്വം നൽകി.







0 comments