അത്തം പിറന്നു, ഇനി ഓണക്കാലം

പാലക്കാട്
പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ....’ ഇന്ന് അത്തം. മനസ്സിലും മുറ്റത്തും അത്തപ്പൂക്കളം വിരിയുന്നതോടെ നാടും നഗരവും ഓണക്കാലത്തിന്റെ നിറസമൃദ്ധിയിലേക്ക്. പതിവുതെറ്റിച്ച കർക്കടകത്തിലാണ് ഇത്തവണ ഓണക്കാലത്തിന് തുടക്കമാകുന്നത്. ഓർമകളുടെ ആഘോഷംകൂടിയാണ് ഓണം. ഗൃഹാതുര സ്‌മരണകളുടെ ഉത്സവം. അത്തം മുതൽ തിരുവോണംവരെ പൂക്കളം തീർക്കാൻ പൂക്കൂടയുമായി ഓടിനടക്കുന്ന കുട്ടികൾ മലയാളികളുടെ ഓണസ്‌മൃതികളാണ്. പൂക്കളമൊരുക്കുന്നതിൽ കുട്ടികൾതന്നെ എന്നും മുന്നിൽ. മുറ്റത്ത് പൂക്കളമിട്ട് മാതേവരെവച്ച് ഓണപ്പുടവയും സദ്യവട്ടവുമായി തിരുവോണ ദിനത്തിൽ മഹാബലിയെ വരവേൽക്കാൻ നാടൊരുങ്ങി. വസന്തത്തിന്റെയും കാര്‍ഷിക സമൃദ്ധിയുടെയും കാലമാണ് ഓണം. മനുഷ്യര്‍ക്കെല്ലാം വയറുനിറയെ ഉണ്ണാൻ കഴിയുന്ന സമത്വ സുന്ദരമായ കാലമാണ് ഓണത്തിന്റെ പ്രതീക്ഷ. മനുഷ്യൻ പ്രകൃതിയുടെ ഭാഗമാണെന്ന് ഓരോ ഓണക്കാലവും പറയുന്നു.









0 comments