അരങ്ങിന്റെ ആശയക്കാഴ്‌ച

അർജന്റീനയിൽനിന്ന് എത്തിയ ടീം ഫ്രാങ്കൻസ്റ്റെെൻ നാടകം സംബന്ധിച്ച് സാങ്കേതിക പ്രവർത്തകരുമായി ചർച്ച ചെയ്യുന്നു
തൃശൂർ
വിവിധ മാനങ്ങളുള്ള ‘ഈ നിശ്ശബ്ദതയിലെ ശബ്ദങ്ങള്‍ ’എന്നതാണ് ഇത്തവണത്തെ പ്രമേയം. അടിച്ചമർത്തപ്പെട്ട ലോകത്തിന്റെ ശബ്ദവും അവർക്കായി ഉയരുന്ന ശബ്ദവും ഭാവിയെ പ്രതീക്ഷാനിര്‍ഭരമായി നോക്കിക്കാണാനുള്ള ഒരു ആഹ്വാനമാണെന്ന് ഓർമപ്പെടുത്തുന്നതാണ് 16–ാം പതിപ്പിന്റെ പ്രമേയം. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും അരികുവൽക്കരിക്കപ്പെട്ടവരുടെ അവകാശങ്ങൾക്കായി നിലകൊള്ളാനും പൊരുതാനുമുള്ള വേദിയാണ് നാടകമെന്ന് നിരന്തരം ഓർമപ്പെടുത്തുകയാണ് ഇറ്റ്‌ഫോക്. ഓരോ പതിപ്പിലും അതതു കാലത്തെ നീറുന്ന രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഇറ്റ്‌ഫോക്കിന് മുഖ്യ വിഷയങ്ങളായി. 2008ലെ ആദ്യ ഇറ്റ്‌ഫോക്കിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള നാടകങ്ങളായിരുന്നു. ബംഗ്ലാദേശ്, പാകിസ്ഥാൻ, നേപ്പാൾ, ചൈന, ശ്രീലങ്ക, ഇറാൻ, ഇന്ത്യ എന്നിവിടങ്ങളിലെ പരമ്പരാഗത കലാവൈഭവത്തിലേക്കുള്ള ഒരു താൽക്കാലിക ദൂരദർശിനിയും, ഈ രാജ്യങ്ങളിൽ പ്രബലമായിരുന്ന സാമൂഹിക-രാഷ്ട്രീയ കാലാവസ്ഥകളിലേക്കുള്ള കണ്ണാടിയുമായി നാടകങ്ങൾ. അടുത്ത രണ്ടുവർഷം ഏഷ്യൻ ആഫ്രിക്കൻ തിയറ്റർ, ലാറ്റിനമേരിക്കൻ തിയറ്റർ എന്നിങ്ങനെ ആ ദേശങ്ങളിലെ നാടകക്കാഴ്‌ചയൊരുക്കി. 2012ൽ ലോക നാടകവേദിയിലെ ക്ലാസിക്കുകളുടെ വേദിയായിരുന്നു. ‘ക്ലാസിക്കുകളുടെ തിരിഞ്ഞുനോട്ടം’ എന്ന പേരിൽ ഷേക്സ്പിയർ, ഇബ്സൻ, പിന്റർ, ടോൾസ്റ്റോയ്, ടാഗോർ, കാളിദാസൻ തുടങ്ങിയവരുടെ രചനകളെ ആസ്പദമാക്കിയ നാടകങ്ങളാണ് അരങ്ങേറിയത്. 2013ൽ രാജ്യം നിർഭയയുടെ നീതിക്കായി പോരാടുമ്പോൾ ഇറ്റ്‌ഫോക്കും ഐക്യപ്പെട്ടു. ‘ദി പിങ്ക് എഡിഷൻ’ ശ്രദ്ധേയമായ ഒറ്റയാൾ നാടകങ്ങളാൽ പ്രത്യേകതയുള്ളതായി. 2014ലെ ‘സംക്രമണം, ലിംഗഭേദം, കാഴ്ചക്കാർ’ സ്ത്രീകൾ, കുട്ടികൾ, എൽജിബിടിക്യു സമൂഹം എന്നിവർക്കെതിരായ അതിക്രമങ്ങളെ അഭിസംബോധന ചെയ്യുന്നതായിരുന്നു. പ്രതിരോധങ്ങളുടെ തിയറ്റർ (2015), ബോഡി പൊളിറ്റിക്കൽ (2016) എന്നിവയെ ആസ്‌പദമാക്കിയായിരുന്നു നാടകങ്ങൾ അരങ്ങേറിയത്. ‘സ്ട്രീറ്റ് പെർഫോമൻസ്’ എന്ന ആശയത്തിലാണ് 2017ൽ നാടകോത്സവം നടന്നത്. റീ ക്ലെയിമിങ് ദി മാർജിൻസ് (2018), റെസിലിയൻസ് ( 2019), ഇമേജിങ് കമ്യൂണിറ്റീസ് (2020) തുടങ്ങിയ ആശയങ്ങളിൽ ഊന്നിയും നാടകങ്ങൾ അരങ്ങിലെത്തി. കോവിഡ് മഹാമാരിമൂലം തടസ്സപ്പെട്ട മേള 2023ൽ നടത്തിയത് ‘ഒന്നിക്കണം മാനവികത’ എന്ന ആശയത്തിലായിരുന്നു. ‘സമാധാനം, ദൃഢവിശ്വാസം’ എന്നതായിരുന്നു 2024ലെ വിഷയം. ‘സംസ്‌കാരങ്ങളുടെ അതിജീവനം’ എന്നതായിരുന്നു 2025ലെ ആശയം.










0 comments