സുരേഷ് ഗോപിയുടെ അഹന്തയ്‌ക്ക് മറുപടി
കൊച്ചുവേലായുധന്റെ വീട് നിർമാണം തുടങ്ങി

തായാട്ട് കൊച്ചുവേലായുധന് സിപിഐ എം നിർമിച്ച് നൽകുന്ന വീടിന്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ നിർവഹിക്കുന്നു
ചേർപ്പ്
പുള്ളിൽ കലുങ്ക് സംവാദത്തിനിടെ വീട് നിർമാണത്തിന് അപേക്ഷയുമായെത്തിയപ്പോൾ കേന്ദ്രമന്ത്രി സുരേഷ് ഗോപി അപമാനിച്ചുവിട്ട പുള്ളിലെ തായാട്ട് കൊച്ചുവേലായുധന് സിപിഐ എം നേതൃത്വത്തിൽ വീട് നിർമാണം തുടങ്ങി. 80 വയസ്സ് കഴിഞ്ഞ കൊച്ചുവേലായുധൻ കൊണ്ടുവന്ന അപേക്ഷ വായിച്ചുപോലും നോക്കാതെ "ഇതൊന്നും എന്റെ പണിയല്ല’ എന്നുപറഞ്ഞ് സുരേഷ് ഗോപി തിരിച്ചയയ്ക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ വീടിന് തറക്കല്ലിട്ടു. ഒരു ജനപ്രതിനിധി ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അഹങ്കാരംനിറഞ്ഞ പ്രവൃത്തിക്കെതിരായ സർഗാത്മക പ്രതികരണമെന്ന നിലയിലാണ് സിപിഐ എം വീട് നിർമാണം ഏറ്റെടുത്തതെന്ന് അബ്ദുൾഖാദർ പറഞ്ഞു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ കെ കെ അനിൽ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി കെ ഷാജൻ, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് പി ആർ വർഗീസ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശിധരൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ കെ എസ് മോഹൻദാസ്, സെബി ജോസഫ്, വി ആർ ബിജു, ചാഴൂർ ലോക്കൽ സെക്രട്ടറി കെ ഗോപി, ലോക്കൽ കമ്മിറ്റി അംഗം അഡ്വ. കെ എസ് ശേഖേശ് എന്നിവർ സംസാരിച്ചു. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശുചിമുറിയും വരാന്തയും ഉൾപ്പെടെ 600 ചതുരശ്രയടിയുള്ള വീടാണ് നിർമിക്കുന്നത്.










0 comments