യുവവീവ് പദ്ധതിയുമായി കൈത്തറി ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ്
കൈത്തറിക്കിത് യൗവനകാലം

ജിബിന സാഗരന്‍
Published on Oct 24, 2025, 12:21 AM | 1 min read
തൃശൂര്‍
പുതുതലമുറയെ കൈത്തറി മേഖലയിലേക്ക് ആകര്‍ഷിക്കാനും കൈത്തറിയെ ഉപജീവനമാര്‍ഗമാക്കാന്‍ യുവതീ യുവാക്കളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കൈത്തറി ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് നടപ്പാക്കുന്ന യുവവീവ് പദ്ധതിയുടെ പ്രായപരിധി 45 വയസ്സാക്കി ഉയര്‍ത്തി. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 18മുതല്‍ 40 വയസ്സുവരെയുള്ളവര്‍ക്കായിരുന്നു യുവവീവ് പദ്ധതിയിലൂടെ കൈത്തറി വസ്ത്രനിര്‍മാണ പരിശീലനം നേടാന്‍ അര്‍ഹതയുണ്ടായിരുന്നത്. 45 വയസ്സാക്കിയതോടെ കൂടുതല്‍ പേരെ കൈത്തറി രംഗത്തേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതിയിലൂടെ കൂടുതല്‍ യുവതീ യുവാക്കള്‍ കടന്നുവരുന്നത് കൈത്തറി മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാകും. കൈത്തറി നെയ്ത്ത് വ്യവസായ രംഗത്തേക്ക് തൊഴില്‍ രഹിതരായ യുവാക്കളെ ആകര്‍ഷിക്കാന്‍ 2017ലാണ് യുവവീവ് പദ്ധതി ആരംഭിച്ചത്. കുടുംബശ്രീ മിഷന്‍ മുഖേനയാണ് പരിശീലനാര്‍ഥികളെ തെരഞ്ഞെടുത്തിരുന്നത്. പുതിയ മാനദണ്ഡപ്രകാരം കുടുംബശ്രീ ഡയറക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രത്തിലെ കൈത്തറി ഇന്‍സ്പെക്ടര്‍ എന്നിവരുടെ ശുപാര്‍ശപ്രകാരമാണ് പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കേണ്ടത്. ആദ്യമൂന്നുമാസം 200 രൂപ സ്റ്റൈപെൻഡോടെയാണ് പരിശീലനം. പരിശീലനം പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത മൂന്നുമാസം 125രൂപ വേതന പിന്തുണ നല്‍കും. ഈ തുക പരിശീലനാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. പരിശീലനം പൂര്‍ത്തിയാകുന്ന മുറയ്ക്ക് സൗജന്യമായി തറിയും അനുബന്ധ ഉപകരണങ്ങളും നല്‍കും. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ കയര്‍മേഖലയ്ക്ക് ശേഷം കൂടുതല്‍ തൊഴില്‍ നല്‍കുന്നത് കൈത്തറി മേഖലയിലാണ്. തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, ത--ൃശൂര്‍, എറണാകുളം, കൊല്ലം കാസര്‍കോട് ജില്ലകളിലെ ചില പ്രദേശങ്ങളിലാണ് കൈത്തറി വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്നത്. സഹകരണ മേഖലയാണ് ഈ വ്യവസായത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്. 96 ശതമാനവും സഹകരണമേഖലയുടേതാണ്. നാലുശതമാാനം മാത്രമാണ് വ്യാവസായിക സംരംഭകരുടെ ഉടമസ്ഥതയിലുള്ളത്.









0 comments